കൊടൈക്കനാൽ, ഊട്ടി യാത്രയ്ക്ക് ഇ–പാസ് തുടരും
Mail This Article
ചെന്നൈ ∙ കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കും യാത്ര ചെയ്യാനുള്ള ഇ-പാസ് നിബന്ധന അനിശ്ചിതകാലത്തേക്കു നീട്ടി തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. മുൻ ഉത്തരവിന്റെ കാലാവധി പൂർത്തിയായതോടെയാണു നിബന്ധന അനിശ്ചിതകാലത്തേക്കു നീട്ടിയത്. നീലഗിരി ജില്ലയുടെ റജിസ്ട്രേഷൻ നമ്പറില്ലാത്ത എല്ലാ വാഹനങ്ങൾക്കും ഇ–പാസ് ബാധകം.
പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം മേയ് 7 മുതൽ ഇ–പാസ് വഴിയാണ് സന്ദർശകർക്കു പ്രവേശനം അനുവദിച്ചിരുന്നത്. മദ്രാസ് ഹൈക്കോടതിയാണ് ഇ–പാസ് ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാർക്കു നിർദേശം നൽകിയത്. ഐഐടി മദ്രാസ്, ഐഐഎം ബെംഗളൂരു എന്നിവയുടെ പഠനത്തിൽ ഊട്ടിയിൽ പ്രതിദിനം 1,300 വാനുകൾ ഉൾപ്പെടെ 20,000 വാഹനങ്ങൾ എത്തുന്നുണ്ടെന്നും ഇതു പരിസ്ഥിതിക്കും പ്രദേശവാസികൾക്കും ദോഷകരമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഇ–പാസ് സംവിധാനം കൃത്യമായി നടപ്പാക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ഇ–പാസ് ലഭിക്കാൻ യാത്രക്കാരുടെ എണ്ണം, വാഹനത്തിന്റെ മോഡൽ, ഇന്ധനം, സന്ദർശന – താമസ വിവരങ്ങൾ, ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങൾ ചേർക്കണം. അപേക്ഷ സമർപ്പിച്ചാൽ ക്യുആർ കോഡുള്ള ഇ-പാസ് ലഭിക്കും. കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കുമുള്ള പ്രവേശന പോയിന്റുകളിൽ ഇതു പരിശോധിക്കും. പാസ് ലഭിക്കാൻ: epass.tnega.org.