ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിക്കുന്നത് ഉചിതമല്ല: വിമർശിച്ച് ഹൈക്കോടതി
Mail This Article
ചെന്നൈ ∙ ക്ഷേത്രത്തിനുള്ളിൽ റീൽസ് ചിത്രീകരിക്കുന്നവർ ദൈവങ്ങൾക്ക് എന്തു ബഹുമാനമാണു നൽകുന്നതെന്ന് ചോദിച്ച ഹൈക്കോടതി ഇത്തരത്തിലുള്ള പെരുമാറ്റം പാടില്ലെന്നും അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ ഇൻസ്റ്റഗ്രാം റീൽ (ഹ്രസ്വ വിഡിയോകൾ) ചിത്രീകരിച്ച തിരുവേർകാട് ദേവി കരുമാരി അമ്മൻ ക്ഷേത്ര ട്രസ്റ്റിക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ദേവസ്വം വകുപ്പിനോടും കോടതി ഉത്തരവിട്ടു.
നൂറുകണക്കിനു ഭക്തർ സന്ദർശിക്കുന്ന ക്ഷേത്രത്തിനുള്ളിൽ വച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ ക്ഷേത്ര ട്രസ്റ്റിക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും ജസ്റ്റിസ് എം.ദണ്ഡപാണി ചോദിച്ചു. നാഗപട്ടണം സ്വദേശി ജയപ്രകാശ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ ഏപ്രിൽ 14ന് ക്ഷേത്ര ട്രസ്റ്റി വളർമതിയും 12 സ്ത്രീകളുമാണു ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിൽ റീൽസ് ചിത്രീകരിച്ചത്.
ക്ഷേത്രത്തിലും പരിസരത്തും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് അറിയിപ്പ് നൽകിയിട്ടും ട്രസ്റ്റിയും സംഘവും മാർഗനിർദേശങ്ങൾ അവഗണിച്ച് വിഡിയോ ചിത്രീകരിച്ചെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. റീൽസിൽ ഒപ്പമുണ്ടായിരുന്നവർ ഒരേ വസ്ത്രം ധരിച്ചെത്തിയതിനാൽ ആസൂത്രണത്തോടെയാണ് ഇതു ചെയ്തതെന്നു വ്യക്തമാണെന്നും ക്ഷേത്ര മാനേജ്മെന്റോ എക്സിക്യൂട്ടീവ് ഓഫിസറോ നടപടിയെടുത്തില്ലെന്നും ജയപ്രകാശ് വാദിച്ചു. തുടർന്നാണു കോടതി നടപടിക്ക് ഉത്തരവിട്ടത്.