ടിക്കറ്റ് റിസർവേഷൻ കാലാവധി; ബുദ്ധിമുട്ടിലാകുക നേരത്തേ യാത്ര തീരുമാനിക്കുന്നവർ
Mail This Article
ചെന്നൈ ∙ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ കാലാവധി 120 ദിവസത്തിൽ നിന്നു 60 ആയി കുറച്ചതോടെ ചെന്നൈയിൽ നിന്നു നാട്ടിലേക്കുള്ള യാത്ര കൂടുതൽ ദുരിതത്തിലാകുമെന്ന് ആശങ്ക. മുൻകൂറായി അവധി തീരുമാനിച്ച് ടിക്കറ്റ് ഉറപ്പാക്കുന്ന യാത്രക്കാരെയാണ് റെയിൽവേയുടെ നടപടി വലയ്ക്കുക. അതേസമയം, വൻ തോതിൽ ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്തുവയ്ക്കുന്നത് ഒഴിവാക്കാനും കൂടുതൽ സ്പെഷൽ ട്രെയിനുകൾ വേഗത്തിൽ അനുവദിക്കാനും ഈ സംവിധാനം ഉപകരിക്കുമെന്നാണു റെയിൽവേയുടെ അവകാശവാദം.
ചില ഐടി കമ്പനികൾ ആഴ്ചയിൽ 2 ദിവസം ഓഫിസിൽ വന്നും ബാക്കിയുള്ള ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം എന്ന തരത്തിലും ഹൈബ്രിഡ് രീതിയിലാണ് പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് എല്ലാ ആഴ്ചയും നാട്ടിലേക്കു പോയിവരാൻ ഇതു സൗകര്യമായിരുന്നു. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് 4 മാസം മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇക്കൂട്ടർക്ക് ഇനി ടിക്കറ്റ് ലഭിക്കാൻ അൽപം പാടുപെടേണ്ടി വരും. പലരും അവസാനനിമിഷം ടിക്കറ്റ് കാൻസൽ ചെയ്യുന്നതു നഷ്ടത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ നടപടിയെന്നാണ് സൂചന.