നീറ്റ് പരിശീലനം: ഊണും ഉറക്കവുമില്ലാതെ പഠനം; സമ്മർദ പഠനം അത്ര നീറ്റല്ല
Mail This Article
ചെന്നൈ ∙ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റി’നു തയാറെടുക്കുന്ന വിദ്യാർഥികളെ ചില പരിശീലന കേന്ദ്രങ്ങൾ അനാവശ്യമായി കടുത്ത സമ്മർദത്തിലാക്കുന്നുവെന്ന ആരോപണവുമായി രക്ഷിതാക്കൾ. പരീക്ഷാ ഫലത്തെക്കുറിച്ചുള്ള ഭീതിയും ആശങ്കയും വിദ്യാർഥികളെ അലട്ടുന്നതായും മാനസികമായി തളർത്തുന്നതായും മലയാളി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. തിരുനെൽവേലിയിലെ നീറ്റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥികളെ മലയാളി ഉടമ ക്രൂരമായി മർദിച്ച സംഭവം പുറത്തുവന്നതിനു പിന്നാലെയാണു പരിശീലന കേന്ദ്രങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
വേണം നിയന്ത്രണം
നഗരത്തിൽ കൂണു പോലെ മുളയ്ക്കുന്ന പരിശീലന കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് കൊല്ലം സ്വദേശി ഷിബു ജി.പിള്ള പറയുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും പരിശീലന കേന്ദ്രം ആരംഭിക്കാമെന്ന സ്ഥിതിയാണ് ഇപ്പോൾ. ഓരോ കേന്ദ്രത്തിലും വ്യത്യസ്ത ഫീസ് നിരക്കാണ് ഈടാക്കുന്നത്. ഇതിനു പകരം, ഫീസ് ഈടാക്കുന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ആവശ്യമാണെന്നും ഏകീകൃത ഫീസ് അടക്കം പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗരേഖ കൊണ്ടുവരണമെന്നും ഷിബു പറഞ്ഞു.
വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷമാണു വലിയ പ്രശ്നമെന്നും രക്ഷിതാക്കൾ പറയുന്നു. വീട്ടിലെ അന്തരീക്ഷത്തിൽ നിന്നു മാറി, പഠനത്തിൽ പൂർണ ശ്രദ്ധ ലഭിക്കാനാണു പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റലുകളിലേക്കു താമസം മാറ്റുന്നത്. എന്നാൽ ഇവരെ അധിക സമ്മർദത്തിലാക്കുകയാണ് കേന്ദ്രങ്ങൾ ചെയ്യുന്നത്. ഒഴിവു ദിവസങ്ങളിൽ പോലും വീട്ടിലേക്ക് പോകാൻ ചില കേന്ദ്രങ്ങളിൽ അനുമതിയില്ല. പുതിയ കേന്ദ്രങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലെന്നും ഏറെക്കാലമായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ വിദ്യാർഥികളുടെ മാനസികാരോഗ്യം കൂടി കണക്കിലെടുത്താണു പഠനമെന്നു രക്ഷിതാക്കൾ പറഞ്ഞു.
വിദ്യാർഥികളെ വേർതിരിക്കുന്നു
പരിശീലന കേന്ദ്രത്തിലെ തുടർ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വേർതിരിക്കുന്നതായി ആരോപണമുണ്ട്. കൂടുതൽ മാർക്ക് നേടുന്നവരെ പ്രത്യേക ബാച്ച് ആക്കി മാറ്റുകയും അവർക്കു പ്രത്യേക പരിശീലനം നൽകുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നത് മറ്റു വിദ്യാർഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കൊളത്തൂർ നിവാസി സനുഷ പറയുന്നു. താൻ പഠനത്തിൽ പിറകിലാണ്, നീറ്റ് വിജയിക്കില്ല തുടങ്ങിയ ചിന്തകൾ അവരെ ബാധിക്കുമെന്നും കഴിഞ്ഞ വർഷം നീറ്റ് പരിശീലനം പൂർത്തിയാക്കിയ സനുഷ പറഞ്ഞു. ചില കേന്ദ്രങ്ങളിൽ വിദ്യാർഥികളെ ഉറങ്ങാൻ പോലും സമ്മതിക്കാതെ സമ്മർദത്തിലാക്കുന്നതായും പറഞ്ഞു.
ഹോസ്റ്റലിന് അനുമതിയില്ല
തിരുനെൽവേലിയിൽ വിദ്യാർഥികൾ മർദനത്തിനിരയായ നീറ്റ് പരിശീലന കേന്ദ്രത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ നടത്തുന്നതിന് ഉടമ അനുമതി നേടിയിട്ടില്ലെന്ന് സാമൂഹിക ക്ഷേമ വകുപ്പ്. പരിശീലന കേന്ദ്രത്തിൽ മതിയായ സൗകര്യങ്ങളില്ലെന്നും ഹോസ്റ്റൽ നടത്തുന്നതിനാവശ്യമായ ലൈസൻസും നിരാക്ഷേപ പത്രവും (എൻഒസി) ഇല്ലെന്നും പരിശോധന നടത്തിയ സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ കണ്ടെത്തി. ജൽ നീറ്റ് അക്കാദമി ഉടമയും മലയാളിയുമായ ജലാലുദ്ദീൻ അഹമ്മദിന് ഇതുസംബന്ധിച്ച് വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് അയച്ചു. പരിശീലന കേന്ദ്രത്തിലെ കുട്ടികളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.