ചെന്നൈ – തിരുച്ചിറപ്പള്ളി 4 വരിപ്പാത 8 വരിയാക്കുന്ന നടപടി തുടങ്ങി; യാത്രാസമയം 4 മണിക്കൂറിൽ താഴെയാകും
Mail This Article
ചെന്നൈ ∙ സംസ്ഥാനത്തെ പ്രധാന ദേശീയപാതയായ ചെന്നൈ – തിരുച്ചിറപ്പള്ളി നാലുവരിപ്പാത 8 വരിയുള്ള അതിവേഗപ്പാതയാക്കി വികസിപ്പിക്കാൻ ദേശീയപാത അതോറിറ്റി നടപടി തുടങ്ങി. തലസ്ഥാന നഗരത്തിൽനിന്ന് തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമായ ഗ്രാൻഡ് സൗത്ത് ട്രങ്ക് റോഡിന്റെ (ജിഎസ്ടി റോഡ്) ഭാഗമായ പാത 8 വരിയാക്കി വികസിപ്പിക്കുന്നതോടെ സംസ്ഥാനത്തെ തെക്കു–വടക്ക് യാത്രയുടെ സമയവും കുറയ്ക്കും.
കുരുക്ക് വലയ്ക്കുന്ന പാത
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നും കേരളം, പുതുച്ചേരി തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ചെന്നൈയിലെത്താൻ ആശ്രയിക്കുന്ന ജിഎസ്ടി റോഡിൽ വാഹനപ്പെരുപ്പം മൂലമുള്ള ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുകയാണ്. ഉത്സവകാലങ്ങളിൽ റോഡിലെ ടോൾ ബൂത്തുകളിൽ കിലോമീറ്ററുകളോളമാണ് വാഹനനിര നീളുന്നത്.
4 വരി പാതയുടെ അസൗകര്യങ്ങൾ അപകടങ്ങളും മരണങ്ങളും വർധിപ്പിക്കുന്നു.310 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ – തിരുച്ചിറപ്പള്ളി റൂട്ടിൽ നിലവിലെ യാത്രാസമയം 6 മണിക്കൂറിലേറെയാണ്. 8 വരിപാത യാഥാർഥ്യമാകുന്നതോടെ യാത്രാസമയം 4 മണിക്കൂറിൽ താഴെയാകുമെന്ന ഗുണവുമുണ്ട്. തൂത്തുക്കുടി തുറമുഖം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള ചരക്കുനീക്കം വേഗത്തിലാക്കാനും അതിവേഗപ്പാത സഹായിക്കും.
താംബരത്തിനു സമീപം സിങ്കപ്പെരുമാൾ കോവിലിൽനിന്ന് ആരംഭിക്കുന്ന പാതയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. 2025 മധ്യത്തോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തന്നെ ചെന്നൈ – സേലം അതിവേഗപ്പാതയുടെ നിർമാണവും ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഹൊസ്കോട്ട–ബേതമംഗല: ചെന്നൈ–ബെംഗളൂരു പാത മാസാവസാനത്തോടെ
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ചെന്നൈ – ബെംഗളൂരു അതിവേഗ പാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്കു കടന്നു. 3 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ കർണാടക ഭാഗം മാസാവസാനത്തോടെ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.
ബെംഗളൂരുവിനു സമീപം ഹൊസ്കോട്ടയിൽ നിന്ന് ആരംഭിക്കുന്ന പാതയുടെ ബേതമംഗല വരെയുള്ള 71 കിലോമീറ്ററാണ് ഗതാഗത സജ്ജമാകുന്നത്. ഹൊസ്കോട്ടെ – മാലൂർ (26.40 കിലോമീറ്റർ), മാലൂർ – ബംഗാർപേട്ട് (27.10 കിലോമീറ്റർ), ബംഗാർപെട്ട് – ബേതമംഗല (17.50 കിലോമീറ്റർ) എന്നീ 3 പാക്കേജുകളിലായാണ് നിർമാണം പൂർത്തിയാക്കിയത്.
ആകെയുള്ള 262 കിലോമീറ്ററിൽ ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായുള്ള 191 കിലോമീറ്ററിലെ നിർമാണ പ്രവർത്തനങ്ങൾ 75 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. 2025 മാർച്ച് 31നകം പാത ഉദ്ഘാടനം ചെയ്യാനാണു നീക്കം. ബെംഗളൂരു നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിങ് റോഡിന്റെ നിർമാണവും ഇതോടൊപ്പം പൂർത്തിയാക്കും.
10 ഭാഗങ്ങളായി നിർമാണം
ബേതമംഗലയ്ക്കും ബിരെട്ടിപ്പള്ളിക്കുമിടയിൽ 65 ശതമാനം ജോലികളും തീർന്നു. ബീരെട്ടിപ്പള്ളി-ബംഗാരുപാലം (45 ശതമാനം), ബംഗാരുപാലം – ഗുഡിപാല (74 ശതമാനം) എന്നിങ്ങനെയാണ് നിർമാണ പുരോഗതി. ഈ 3 ഭാഗങ്ങളിലെയും പണികൾ 2025 മാർച്ച് 31നകം പൂർത്തിയാകും.ഗുഡിബാല – വാലാജാപെട്ട് ഭാഗത്ത് 62 ശതമാനവും വാലാജാപെട്ട് – ആർക്കോണം ഭാഗത്ത് 78 ശതമാനവും പ്രവൃത്തി പൂർത്തിയായി.
നവംബർ, ഡിസംബർ മാസങ്ങളോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 51 ശതമാനം പണികൾ പൂർത്തിയായ ആർക്കോണം – കാഞ്ചീപുരം ഭാഗം മാർച്ചിലും 61 ശതമാനം പൂർത്തിയായ കാഞ്ചീപുരം – ശ്രീപെരുംപുത്തൂർ ഭാഗം ഫെബ്രുവരി അവസാനത്തോടെയും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ദേശീയപാത വിഭാഗം അധികൃതർ പറഞ്ഞു.
പ്രധാന സവിശേഷതകൾ
∙ യാത്രാസമയം 5 മണിക്കൂറിൽനിന്ന് രണ്ടര മണിക്കൂറായി കുറയും
∙ ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 80 കിലോമീറ്ററോളം കുറയും
∙ വാഹനങ്ങൾക്ക് 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം.
∙ സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമായ നിർമാണം
∙ ചെന്നൈ–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ വികസനത്തിന് ആക്കം കൂട്ടും
∙ വനപ്രദേശങ്ങളിൽ മൃഗങ്ങൾക്ക് പ്രത്യേക അടിപ്പാതകൾ
∙ പാതയോട് അനുബന്ധിച്ചുള്ള നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ വർധിപ്പിക്കും.