വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ: നിർമാണം അന്തിമ ഘട്ടത്തിൽ
Mail This Article
കൊച്ചി ∙ വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. മാർച്ചിൽ നിർമാണം പൂർത്തിയാക്കേണ്ടതാണു 2 പാലങ്ങളും. വൈറ്റില മേൽപാലത്തിന്റെ 90% പണികളും, കുണ്ടന്നൂർ മേൽപാലത്തിന്റെ 95% പണികളും പൂർത്തിയാക്കിയതായി കരാറുകാർ പറഞ്ഞു. കുണ്ടന്നൂർ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതു ഡിസംബറിൽ പൂർത്തിയായിരുന്നു. വൈറ്റിലയിൽ അവസാന ഗർഡറുകൾ അടുത്തയാഴ്ച സ്ഥാപിച്ചേക്കും.വൈറ്റില മേൽപാലത്തിന്റെ ഒരു വശത്തെ രണ്ടു സ്പാനുകളുടെ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്.
ഇവിടെ സ്ഥാപിക്കാനുള്ള ഗർഡറുകൾ വാർത്തെടുക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. 40 മീറ്ററിന്റെ എല്ലാ ഗർഡറുകളും വാർത്തു കഴിഞ്ഞു. 30 മീറ്ററിന്റെ 2 ഗർഡറുകൾ ഇനി വാർത്തെടുക്കാനുണ്ട്. ഇതു പൂർത്തിയായ ശേഷം എല്ലാ ഗർഡറുകളും ഒരുമിച്ചാണു സ്ഥാപിക്കുക.അനുബന്ധ റോഡുകൾ, റീട്ടെയ്നിങ് വാൾ, അടിപ്പാതയിലെ റോഡുകൾ തുടങ്ങിയവയുടെ നിർമാണം എന്നിവ ഇനിയും പൂർത്തിയാക്കാനുണ്ട്.
അതുകൊണ്ടു തന്നെ മാർച്ചിനുള്ളിൽ മേൽപാല നിർമാണം പൂർത്തിയാക്കുകയെന്നതു കരാറുകാർക്കു വെല്ലുവിളിയാവും. പാലം നിർമാണം പൂർത്തിയായാലും ടാറിങ്, സിഗ്നൽ സംവിധാനങ്ങൾ സജ്ജമാക്കൽ തുടങ്ങിയ ജോലികൾക്കു ശേഷം മാത്രമേ ഗതാഗതത്തിനു തുറന്നു കൊടുക്കാനാവൂ.കുണ്ടന്നൂർ മേൽപാലത്തിൽ അരൂർ ഭാഗത്തെ റീട്ടെയ്നിങ് വാളിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. 30 പൈലുകളിൽ 10 എണ്ണം പൂർത്തിയായിട്ടുണ്ട്. വൈറ്റില ഭാഗത്തെ അനുബന്ധ റോഡ് നിർമാണം, പെയിന്റിങ് ജോലികൾ എന്നിവയും പുരോഗമിക്കുന്നു.