ADVERTISEMENT

കാക്കനാട്∙ സർക്കാർ ജീവനക്കാർ പൊള്ളുന്ന വാടക നൽകി മറ്റു വീടുകളിൽ താമസിക്കുമ്പോൾ ഒട്ടേറെ എൻജിഒ ക്വാർട്ടേഴ്സ് ഒഴിഞ്ഞു കിടക്കുന്നു. ചില ക്വാർട്ടേഴ്സ് അനധികൃത താമസക്കാരുടെ കൈകളിലും.കലക്ടർ എസ്. സുഹാസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് അടച്ചിട്ടിരിക്കുന്ന ക്വാർട്ടേഴ്സും അനർഹർ താമസിക്കുന്ന ക്വാർട്ടേഴ്സും കണ്ടെത്തിയത്. ക്വാർട്ടേഴ്സ് അപേക്ഷകർക്കു കൃത്യമായി അനുവദിക്കുന്നില്ലെന്നു വ്യക്തമായി. വിരമിച്ചവരും സ്ഥലംമാറി പോയവരും സ്വന്തം വീടു പോലെ ക്വാർട്ടേഴ്സ് കൈവശം വച്ചിരിക്കുന്നു.

വിരമിച്ചാലും സ്ഥലം മാറിയാലും 6 മാസത്തിനകം ക്വാർട്ടേഴ്സ് തിരിച്ചേൽപ്പിക്കണമെന്നാണ് ചട്ടം. ഒരു വർഷം മുൻപ് കാസർക്കോട്ടേക്ക് സ്ഥലം മാറിപ്പോയ ആരോഗ്യ വകുപ്പ് ജീവനക്കാരി ക്വാർട്ടേഴ്സ് തിരിച്ചേൽപിക്കാതെ പുറമേ നിന്നുള്ളവർക്കു താമസിക്കാൻ നൽകിയതായി കണ്ടെത്തി. ഇവിടം അനധികൃത ക്വാറന്റീൻ കേന്ദ്രമാക്കിയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.

താമസ യോഗ്യമായ ഒഴിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്സ് അപേക്ഷകർക്കു മുൻഗണനാടിസ്ഥാനത്തിൽ ഉടൻ കൈമാറുമെന്നു കലക്ടർ പറഞ്ഞു. അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് സാബു കെ.ഐസക്ക്, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, കലക്ടറേറ്റിലെ എൻജിഒ ക്വാർട്ടേഴ്സ് അഡ്മിനിസ്ട്രേഷൻ മേധാവി സി.ഹേമ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം ഉദ്യോഗസ്ഥർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.  10 വർഷം മുൻപ് അപേക്ഷിച്ചവർ വരെ ക്വാർട്ടേഴ്സിനായി സീനിയോറിറ്റി പട്ടികയിലുണ്ട്.

കെഎംആർഎല്ലിന്റെ മെട്രോ ബിസിനസ് ഡിസ്ട്രിക്ട് പദ്ധതിക്കായി ഒട്ടേറെ ക്വാർട്ടേഴ്സ് പൊളിച്ചു നീക്കിയതിനാൽ ശേഷിക്കുന്ന ക്വാർട്ടേഴ്സിനു വൻ ഡിമാൻഡ് ഉണ്ട്. പകുതിയിയിലധികം ക്വാർട്ടേഴ്സിലും ഹൈക്കോടതിയിലേത് ഉൾപ്പെടെയുള്ള സ്ഥലം മാറ്റമില്ലാത്ത ജീവനക്കാരാണ് താമസിക്കുന്നതെന്നതിനാൽ ക്വാർട്ടേഴ്സിൽ വല്ലപ്പോഴുമാണ് ഒഴിവു വരുന്നത്. കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്ന  70 ക്വാർട്ടേഴ്സാണ് ഇന്നലത്തെ പരിശോധനയിൽ കണ്ടെത്തിയത്. ചിലതു താമ യോഗ്യമല്ലാത്ത നിലയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com