ബൈപ്പാസ് നിർമാണം; 30 കൊല്ലം മുമ്പ് കുറ്റിയടിച്ചു; വീട് വിൽക്കാനോ പുതുക്കാനോ സാധിക്കാതെ തൃപ്പൂണിത്തുറയിലെ ജനങ്ങൾ
Mail This Article
തൃപ്പൂണിത്തുറ ∙ യാഥാർഥ്യമാകാതെ തൃപ്പൂണിത്തുറ ബൈപാസ്. 3 പതിറ്റാണ്ടു കഴിഞ്ഞിട്ടും ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ് ഈ പദ്ധതി. ആദ്യ കാലത്തു ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷന്റെ ഭാഗമായി മറ്റക്കുഴി ഭാഗത്തുള്ള ഏതാനും വീട്ടുകാരുടെ ഭൂമി അളന്നു കുറ്റിയടിച്ചു പോയിരുന്നു. പിന്നീടു പുരോഗതിയും ഉണ്ടായിട്ടില്ല. സർവേ കല്ലുകൾ സ്ഥാപിച്ചതിനാൽ പലർക്കും സ്ഥലം വിൽക്കാനോ വീടു പുതുക്കിപ്പണിയാനോ സാധിക്കാത്ത സ്ഥിതിയാണ്. കേന്ദ്ര സർക്കാർ കൂടി ഉൾപ്പെട്ട പദ്ധതി ആയതിനാൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഇടപെടലാണു വേണ്ടത്.
ഭാരത്‌മാല പദ്ധതിയുടെ ഭാഗമായ കൊച്ചി - മൂന്നാർ- തേനി ദേശീയപാത പദ്ധതിയിലോ, അങ്കമാലി ബൈപാസ് പദ്ധതിയിലോ ഈ സ്ഥലം കൂടി ഉൾപ്പെടുത്തണം എന്നാണു ഭൂവുടമകളുടെ ആവശ്യം. മറ്റക്കുഴി ഭാഗത്തെ സർവേ കല്ലുകൾ സ്ഥാപിച്ച പ്രദേശങ്ങൾ ഇന്നലെ പി.വി. ശ്രീനിജിൻ എംഎൽഎ സന്ദർശിച്ചിരുന്നു.കുണ്ടന്നൂരിൽ തുടങ്ങി മറ്റക്കുഴിൽ അവസാനിക്കുന്നതാണു തൃപ്പൂണിത്തുറ ബൈപാസ്. 8.23 കിലോമീറ്ററാണ് ആകെ നീളം. ആദ്യഘട്ടത്തിൽ മറ്റക്കുഴി, തിരുവാങ്കുളം റെയിൽവേ ലൈൻ വരെയുള്ള ഭാഗത്തെ 16.172 ഹെക്ടർ ഭൂമിയാണു വേണ്ടത്. എന്നാൽ ഈ ഭാഗത്തു 4.4312 ഹെക്ടർ സ്ഥലം മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. 2 ാം ഘട്ടത്തിൽ തിരുവാങ്കുളം റെയിൽവേ ലൈൻ മുതൽ തൃപ്പൂണിത്തുറ മിനി ബൈപാസ് വരെയുള്ള ഭൂമി ഏറ്റെടുക്കണം.