ഒരു മിനിറ്റ് കാർ പാർക്കിങ്ങിന് 25 രൂപ! ആലുവ റെയിൽവേ സ്റ്റേഷനിൽ ‘പിഴി’യോര പാർക്കിങ്
Mail This Article
ആലുവ∙ റെയിൽവേ സ്റ്റേഷനിൽ എന്തെങ്കിലും കാര്യം അന്വേഷിക്കാനോ ടിക്കറ്റ് ബുക്ക് ചെയ്യാനോ ബൈക്കിൽ പോകുകയാണെങ്കിൽ കയ്യിൽ 5 രൂപ കൂടി കരുതണം. സൈക്കിളിലാണെങ്കിൽ 2 രൂപയും കാറിലോ ഓട്ടോയിലോ ആണെങ്കിൽ 25 രൂപയും വേണം. ഒരു മിനിറ്റ് മുതൽ 2 മണിക്കൂർ വരെയുള്ള പാർക്കിങ് ഫീസാണിത്. ഫീസ് നൽകാതെ റെയിൽവേ സ്റ്റേഷൻ വളപ്പിൽ എവിടെ വാഹനം പാർക്ക് ചെയ്താലും കരാറുകാരന്റെ ജോലിക്കാരെത്തി ചങ്ങലയിട്ടു പൂട്ടും. ആർപിഎഫിന്റെ പേരിൽ കരാറുകാരൻ ‘നോ പാർക്കിങ്’ ബോർഡ് വയ്ക്കാത്ത ഒഴിഞ്ഞ സ്ഥലങ്ങളൊന്നും റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇല്ല. ടിക്കറ്റ് എടുത്തിട്ടു സെക്കൻഡുകൾക്കുള്ളിൽ വരുമെന്നു പറഞ്ഞാലൊന്നും രക്ഷയില്ല. വാഹനവുമായി വന്നുപോകുന്നതിനു ഫീസ് വാങ്ങുന്നതും പ്രീമിയം നിരക്ക് എന്ന പേരിൽ പാർക്കിങ്ങിന് ഉയർന്ന തുക ഈടാക്കുന്നതും ഇവിടെ മിക്കപ്പോഴും സംഘർഷത്തിന് ഇടയാക്കുന്നു.
ഫീസ് പിരിക്കാൻ നിൽക്കുന്ന സ്ത്രീയെ കാർ ഇടിപ്പിച്ച സംഭവം വരെ ഉണ്ടായി. പാർക്കിങ്ങിന്റെ മറവിൽ നടത്തുന്ന പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ജെബി മേത്തർ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതുവരെ നടപടി ആയിട്ടില്ല. ഉയർന്ന പാർക്കിങ് നിരക്ക് വാങ്ങുമ്പോൾ വാഹനങ്ങൾ സൂക്ഷിക്കാൻ ഷെൽറ്റർ നിർമിക്കണമെന്ന റെയിൽവേയുടെ നിർദേശം കരാറുകാരൻ പാലിച്ചിട്ടില്ല. ആർഎംഎസിനോടു ചേർന്നു പടുകൂറ്റൻ തണൽ മരങ്ങൾക്കു താഴെ കാർ പാർക്ക് ചെയ്തിട്ടു പോകുന്നവരുടെ കാര്യമാണ് കഷ്ടം.
തിരികെ എത്തുമ്പോൾ കാറിൽ നിറയെ പക്ഷികളുടെ കാഷ്ഠമായിരിക്കും. പാർക്കിങ് ഏരിയയിൽ ഷെൽറ്റർ നിർമിച്ചു നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തതിനു കരാറുകാരനിൽ നിന്നു റെയിൽവേ ഇടയ്ക്കിടെ പിഴ ഈടാക്കാറുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ റെയിൽപാളത്തിന്റെ പടിഞ്ഞാറുവശത്ത് എസ്എൻഡിപി സ്കൂളിനു സമീപം റെയിൽവേ പുതിയ പാർക്കിങ് ഏരിയയുടെ നിർമാണം തുടങ്ങി. ഇതും കരാർ നൽകിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ പ്രതിമാസ അടിസ്ഥാനത്തിൽ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. റെയിൽവേ സ്റ്റേഷൻ വഴിയല്ല, ടാസ് റോഡിലൂടെയാണ് ഇവിടേക്കു പ്രവേശനം.