കനത്ത മഴയിൽ മതിലും കിണറും ഇടിഞ്ഞു; രാത്രിയായതിനാൽ ദുരന്തം ഒഴിവായി
Mail This Article
പെരുമ്പാവൂർ ∙ വ്യാഴാഴ്ച വൈകിട്ടും രാത്രിയിലുമായി പെയ്ത കനത്ത മഴയിൽ മതിലും കിണറും ഇടിഞ്ഞു. തോടുകൾ കരകവിഞ്ഞൊഴുകി പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. വാഴക്കുളം നടക്കാവ് പുള്ളാട്ട് വീട്ടിൽ പി.കെ. സുധീർകുമാറിന്റെ കിണർ ഇടിഞ്ഞു പൂർണമായി തകർന്നു. രാത്രി 8.30 നാണ് സംഭവം. 9 അടി താഴ്ചയുളള കിണറിന്റെ ചുറ്റുമതിലും കപ്പി ഇടാനുള്ള കോൺക്രീറ്റ് തൂണുകളും ഉൾപ്പെടെയാണ് താഴ്ന്നു പോയത്.
മരം മറിയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടത്. 5 വർഷം മുൻപാണു കിണറും വീടും നിർമിച്ചത്. കിണറിനോടു ചേർന്നുള്ള വീടിന്റെ ഭിത്തിയും അപകട ഭീഷണിയിലാണ്. വാഴക്കുളം വില്ലേജ് ഓഫിസർ പരിശോധിച്ചു. മുടക്കുഴ പഞ്ചായത്തിൽ ചുണ്ടക്കുഴി - പ്രളയക്കാട് റോഡിൽ ചുണ്ടക്കുഴി പള്ളിക്കു സമീപം 25 മീറ്റർ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞു വീണു. രാത്രിയായതു കൊണ്ടു ദുരന്തം ഒഴിവായി. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന തിരക്കേറിയ വഴിയാണിത്.