ADVERTISEMENT

കാക്കനാട്∙ ‘ഇവർ ഇതെങ്ങനെ പ്ലാൻ ചെയ്ത് ഒപ്പിക്കുന്നു’ – പോളിങ് ജീവനക്കാരുടെ നിയമന നടപടികൾക്കിടയിൽ മുതിർന്ന ഉദ്യോഗസ്ഥയുടെ കമന്റ്, സർക്കാർ ജീവനക്കാരികൾക്കിടയിലെ ഗർഭിണികളെ കുറിച്ചാണ്. തിരഞ്ഞെടുപ്പു സീസണിൽ ഗർഭിണികളുടെ എണ്ണം കൂടുന്നുണ്ടോയെന്ന സംശയമാണ് കമന്റിനു പിന്നിൽ. പോളിങ് ജോലിയിൽ നിന്ന് ഒഴിവാകുന്നവരിൽ നല്ലൊരു പങ്കും ഗർഭിണികളാണ്. മുലയൂട്ടുന്ന അമ്മമാരും കുറവല്ല. വോട്ടെടുപ്പിന്റെ സമീപ ദിവസങ്ങളിൽ കതിർ മണ്ഡപത്തിലേക്ക് കയറാൻ നിൽക്കുന്നവരും ഒട്ടേറെ. ഇവരൊക്കെ എളുപ്പത്തിൽ ഇളവു വാങ്ങുകയും ചെയ്യും.

പോളിങ് ജോലി നിയമനത്തിനായി ഓഫിസ് മേധാവികൾ സമർപ്പിച്ച പട്ടികകളിലും നിയമനം കിട്ടിയ ശേഷം ഒഴിവാകാൻ ലഭിച്ച അപേക്ഷകളിലും കൗതുകക്കാഴ്ചകളേറെ. മരിച്ചുപോയ പിതാവിനെ ‘ഗുരുതര രോഗി’യായി പുനരവതരിപ്പിച്ചു പോളിങ് ജോലിയിൽ ഇളവു തേടിയ വിരുതനുമുണ്ട്. പിടിക്കപ്പെട്ടപ്പോൾ പിതാവിന്റെ നിർവചനം ഭാര്യാ പിതാവെന്നാണ് ഉദ്ദേശിച്ചതെന്നു പറഞ്ഞു തടിതപ്പുകയും ചെയ്തു. എംടെക് വിദ്യാർഥിനിയെ കൈക്കുഞ്ഞെന്നു വിശേഷിപ്പിച്ചു പോളിങ് ജോലി ഒഴിവാകാൻ അപേക്ഷിച്ച അധ്യാപികയോട് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതോടെ അവർ പിന്നെ ആ വഴിക്കു വന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ദമ്പതികൾക്ക് ഒരുമിച്ചു പോളിങ് ജോലി നിയമനം ലഭിച്ചിട്ടുണ്ടെങ്കിൽ അടിയന്തര സാഹചര്യം പരിഗണിച്ച് അവരിലൊരാളെ ഒഴിവാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരുന്നു. ഇതു മുതലാക്കാനാണ് മുതിർന്ന കുട്ടികളെ ൈകക്കുഞ്ഞുങ്ങളായും മരിച്ചു പോയ പിതാവിനെ രോഗിയായും അപേക്ഷയിൽ കാണിക്കുന്നത്. ഇതോടെ ജനന സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും നിർബന്ധമാക്കി. കൂടുതൽ േനരം ഇരിക്കാനാകില്ല, അര മണിക്കൂർ കൂടുമ്പോൾ ശുചിമുറിയിൽ പോകണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളൊന്നും അനുവദിച്ചില്ല. 

ഗുരുതര പ്രശ്നങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് ഇളവു നൽകി. പോളിങ്ങിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ മക്കളുടെ വിവാഹം നടത്തേണ്ട രക്ഷിതാക്കളെ ജോലിയിൽ നിന്നൊഴിവാക്കി. മുത്തശിയുടെ അടിയന്തിരം, ജ്യേഷ്ഠത്തിയുടെ വീടു താമസം, മകളുടെ അടുക്കള കാണൽ തുടങ്ങിയ കാരണങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച അപേക്ഷകളും തള്ളി. പോളിങ് ജോലിയിൽ നിന്ന് ഒഴിവാക്കുന്ന നടപടി ഇന്നലെ അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com