ഇന്ത്യന്‍ നദികളിലെ ഏറ്റവും വലിയ നീന്തല്‍ മത്സരം: കൊച്ചി സ്വിമ്മത്തോണ്‍ അള്‍ട്രാ 21ന്
Mail This Article
ഇന്ത്യന്‍ നദികളിലെ ഏറ്റവും വലിയ നീന്തല്‍ മത്സരമായ, കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ ആലുവ പെരിയാറില്‍ നടക്കും. ഏപ്രിൽ 21നു നടക്കുന്ന സ്വിമ്മത്തോണിൽ 610 പേർ റജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. തുടർച്ചയായ മൂന്നാം വര്‍ഷമാണ് സ്വിമ്മതോണ്‍ സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലാ ടൂറിസം പ്രെമോഷന്‍ കൗൺസിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍, സാഹസിക വിനോദ സഞ്ചാരം സംഘടിപ്പിക്കുന്ന സാന്‍ടോസ് കിങ് എന്ന ടൂര്‍ കമ്പനിയും ടിഡികെ സ്പോര്‍ട്സും ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നീന്തല്‍ താരങ്ങളെ കൂടാതെ വിദേശത്തുനിന്നുള്ളവരും ഇതിൽ പങ്കെടുക്കും. ചെന്നെയില്‍ നിന്നുള്ള 45 ഓട്ടിസം കുട്ടികള്‍ അടങ്ങുന്ന ടീം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പങ്കെടുക്കാന്‍ എത്തുന്നുണ്ട്. ഒളിംപ്യൻ നിഷ മില്ലറ്റ് നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ നിഷ മില്ലറ്റ് സ്വിമ്മിങ് അക്കാദമിയുടെ 40 അംഗ സംഘവും എത്തുന്നുണ്ട്. ദേശീയതലത്തില്‍ ഇതിനോടകം പ്രശസ്തി
നേടിയ കൊച്ചി സ്വിമ്മത്തോണിൽ ഈവര്‍ഷം ‘അള്‍ട്രാ’ പത്തു മൈല്‍ ദൂരം കൂടെ ഉള്‍പ്പെടുത്തിയെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ 10 കി.മീ, 6 കി.മീ, 2 കി.മീ എന്നിവയും, തുടക്കകാര്‍ക്കായി 400 മീറ്റര്‍ റിവര്‍ ക്രോസിങ്ങും ചേര്‍ത്തിട്ടുണ്ട്.
ആലുവ ബാങ്ക് ജംക്‌ഷനു സമീപമുള്ള കടത്തുകടവില്‍നിന്ന് രാവിലെ 5 മുതല്‍ ഉച്ചക്ക് 1 വരെയാണ് മത്സരങ്ങള്‍. ഇതിനായി പെരിയാര്‍ ആഡ്വഞ്ചേഴ്സ് ക്ലബിന്റെ സഹകരണത്തോടെ 150 പേരടങ്ങുന്ന ടീമിനെയും സജ്ജരാക്കിയിട്ടുണ്ട്. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച കയാക്ക് ടീം, വഞ്ചികള്‍, റെസ്‌ക്യൂ ബോട്ട് എന്നിവയും സഹായത്തിനുണ്ടാകും. നീന്തല്‍ പ്രോത്സാഹിപ്പിക്കുക, മുങ്ങി മരണങ്ങള്‍ ഒഴിവാക്കുക, കേരളത്തില്‍ നിന്ന് ഒരു ഒളിംപ്യനെയെങ്കിലും കണ്ടെത്തുക, ആലുവയെ എക്കോ ടൂറിസം ആൻഡ് ആഡ്വഞ്ചേഴ്സ് സ്പോട്സ് ഹബ് ആക്കി മാറ്റുക, പുഴകളെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾക്ക്: www.tdksports.in