തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വോട്ടോ, കാശോ?
Mail This Article
∙ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വോട്ടോ, കാശോ? കാശുമുടക്കാതെ വോട്ടുകിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. വോട്ടുകിട്ടാതെ കാശിറക്കിയിട്ടു വല്ല കാര്യവുമുണ്ടോ ? പണം അല്ല വോട്ടിന്റെ അടിസ്ഥാനം എങ്കിലും , വോട്ടു കൂട്ടാനും കുറയ്ക്കാനു പണം ഒരു ഘടകമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വീടും പറമ്പും വിറ്റു കടക്കാരനായ ഒത്തിരി സ്ഥാനാർഥികളെക്കുറിച്ചു കേട്ടിട്ടുണ്ടാവും. നഷ്ടമായാലും ലാഭമായാലും തിരഞ്ഞെടുപ്പൊരു പണച്ചിലവേറിയ കാര്യമാണ്. ചെലവിനു ഇലക്‌ഷൻ കമ്മിഷൻ പരിധി വച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു രൂപ അധികം ചെലവിട്ടാൽ ആകെ കുഴപ്പമാകും. അതുകൊണ്ടു വളരെ പിശുക്കിയാണു പ്രചാരണം എന്നു കരുതേണ്ട, 3–4 കോടി രൂപയില്ലാതെ ഒരു പാർലമെന്റ് തിരഞ്ഞെടുപ്പു പൂർത്തിയാക്കാൻ കഴിയില്ലെന്നു മുന്നണി സ്ഥാനാർഥികളിൽ ആരോടു ചോദിച്ചാലും പറയും. ആ പണം എവിടെനിന്നു കിട്ടും. കുടുംബം വിറ്റു തിരഞ്ഞെടുപ്പു ഫണ്ട് ഉണ്ടാക്കുന്നവരൊന്നും ഇന്നില്ല. സ്ഥാനാർഥിത്വം ഒരു അവസരമായി കരുതുന്നവരുടെ കാലമാണിത്.
തിരഞ്ഞെടുപ്പിനു വേണ്ടി പിരിക്കുന്ന പണത്തിൽ ബാക്കി വന്നതു കൃത്യമായി പാർട്ടിക്കു തിരിച്ചുകൊടുത്തിരുന്ന നേതാക്കളും ഉണ്ടായിരുന്നു. മുൻ സ്പീക്കർ അലക്സാണ്ടർ പറമ്പിത്തറ, മുൻ മന്ത്രി എ.എൽ. ജേക്കബ് തുടങ്ങി ചില ആളുകൾ. അത് ആ കാലത്തിന്റെ മര്യാദ കൂടിയായിരുന്നു എന്നും പറയാം.ഇടതുപക്ഷത്തു മത്സരിക്കുമ്പോൾ സ്ഥാനാർഥി പണം മുടക്കേണ്ട കാര്യമില്ല. പണമുള്ള സ്ഥാനാർഥിയാണെങ്കിൽ പാർട്ടിക്കു ഫണ്ട് കൊടുത്താൽ മതി. എല്ലാ ചെലവും പാർട്ടി വക. പക്ഷേ ഒരു പ്രശ്നമുണ്ട്. എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ, അലവൻസിന്റെ സിംഹഭാഗവും പാർട്ടിക്കു നൽകണം. ഡൽഹിയിൽ ലഭിക്കുന്ന താമസ സ്ഥലവും പാർട്ടി പോഷക സംഘടനകളുടെ ഓഫിസ് പ്രവർത്തനത്തിനു നൽകണം.
ഇന്നു, ബിജെപിയാണു സമ്പന്ന പാർട്ടി. ഇലക്ടറൽ ബോണ്ടായും അല്ലാതെയും ധാരാളം പണം. മുൻപു കോൺഗ്രസിലായിരുന്നു അങ്ങനെയൊരു കോള്. ഓരോ മണ്ഡലത്തിലും പ്രചാരണത്തിനു എഐസിസി പുത്തൻ ജീപ്പു നൽകിയ തിരഞ്ഞെടുപ്പു വരെ ഉണ്ട്. പാർട്ടി ഫണ്ട് വിതരണം എന്നും പരാതികളും വിവാദങ്ങളുമുള്ളതാണ്. പണത്തിനു കണക്കില്ലെന്നതു തന്നെ കാരണം. കോൺഗ്രസ് ദേശീയ നേതൃത്വം സമ്പന്നമായിരുന്ന കാലത്തു കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിൽ നിന്നുമാണു കേരളത്തിലേക്കു ഫണ്ട് വന്നിരുന്നത്. പാർട്ടി പ്രസിഡന്റിന്റെ വിശ്വസ്തനായ ആൾക്കായിരിക്കും വിതരണച്ചുമതല. അന്നൊന്നും തിരഞ്ഞെടുപ്പു കമ്മിഷന്റെ വാഹന പരിശോധനയില്ല. വാങ്ങുന്ന പണം ഒപ്പിട്ടു നൽകണമെന്നല്ലാതെ, കോടിക്കണക്കിനു രൂപയുടെ കെട്ടുകൾ എണ്ണിനോക്കാൻ സമയമില്ല. നൂറുകണക്കിനു കെട്ടുകളിൽ നിന്ന് ഒന്നോ, രണ്ടോ കെട്ടു മാറ്റിയാൽ ആരും അറിയാനും പോകുന്നില്ല.
പാർട്ടി ഫണ്ട് അല്ലാതെ സ്ഥാനാർഥികൾക്കു വേറെയും സോഴ്സ് ഉണ്ട്. ചില വൻ തോക്കുകളുടെ ഇഷ്ടക്കാരായ സ്ഥാനാർഥികളുണ്ട്. അവർക്കു പണത്തിന് ഒരു പഞ്ഞവുമില്ല. പൊതുവെ പറഞ്ഞാൽ കച്ചവടക്കാരാണു സ്ഥാനാർഥികളുടെ സഹായികൾ. ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരുന്ന കാലത്തു കോൺഗ്രസിൽ ഫണ്ട് വിതരണത്തിനു കേന്ദ്രീകൃത വിതരണ ശൃംഖലയുണ്ടായിരുന്നു. കരുണാകരനും ഉമ്മൻചാണ്ടിയും നേരിട്ടായിരുന്നു ആ ഫണ്ട് വിനിയോഗിച്ചിരുന്നത്. സ്വന്തം ഗ്രൂപ്പുകാർക്ക് , അവരുടെ ആവശ്യം അനുസരിച്ചു പണം കൃത്യമായി എത്തിക്കും. ഗ്രൂപ്പ് പോയതോടെ കേന്ദ്രീകൃത പിരിവും വിതരണവും നിലച്ചു. ഇന്നു സ്വാധീനമുള്ളവനേ പണമുള്ളു. നഗര പ്രദേശങ്ങളിൽ ഫണ്ട് കണ്ടെത്തൽ എളുപ്പമാണ്. എന്നാൽ ഗ്രാമീണ മേഖലകളിലെ സ്ഥാനാർഥികൾ ഫണ്ടില്ലാതെ വിഷമിക്കും.