പാനൂരിൽ ബോംബ് പൊട്ടി; പടക്കക്കച്ചവടം പാടേ പൊട്ടി
Mail This Article
വൈപ്പിൻ ∙ പാനൂരിലെ ബോംബ് സ്ഫോടനവും പൊതുതിരഞ്ഞെടുപ്പും പടക്ക വിപണിക്ക് തിരിച്ചടിയായെന്ന് വ്യാപാരികൾ. പരിശോധനകൾ കർശനമായതോടെ പടക്കത്തിന്റെ ചില്ലറ വ്യാപാരവും തെരുവോര കച്ചവടവും കുറഞ്ഞതാണ് എറണാകുളം ജില്ലയിലെ പ്രമുഖ പടക്ക വിപണിയായ ചെറായിയിൽ മൊത്ത വ്യാപാരികൾക്ക് ഇരുട്ടടിയായത്. ബോബ് സ്ഫോടനത്തെ തുടർന്ന് പൊലീസും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ക്വാഡുകളും പടക്ക വിപണിയിൽ കർശന പരിശോധനകളാണ് നടത്തിയത്. വാഹനങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ നടന്നു.
സാധാരണ വിഷുവിന് ഒരാഴ്ച മുൻപേ ചില്ലറ വിൽപനക്കാർ മൊത്ത വ്യാപാരികളുടെ പക്കൽ നിന്ന് പടക്കം വാങ്ങി തെരുവോരങ്ങളിൽ കച്ചവടം നടത്തുന്ന പതിവുണ്ടായിരുന്നു. മൊത്ത വ്യാപാരികൾ വിഷുക്കാലത്ത് വിൽപനയ്ക്കായി ശേഖരിക്കുന്നതിന്റെ പകുതിയോളം പടക്കങ്ങൾ ഇത്തരത്തിൽ ചെറുകിടക്കാർ വാങ്ങിയാണ് വിൽപന നടത്തിയിരുന്നത്. എന്നാൽ ഇക്കുറി പരിശോധന ഭയന്ന് ചില്ലറ വിൽപനക്കാർ പലയിടത്തും വിട്ടു നിന്നു.
ദൂരെ സ്ഥലങ്ങളിൽ നിന്ന് ചെറായിയിൽ എത്തി പടക്കം വാങ്ങിയിരുന്നവർ പലരും വാഹനങ്ങളിലെ പരിശോധന ഭയന്ന് ഇവിടേക്കുള്ള യാത്ര ഒഴിവാക്കിയതും വിൽപന കുറച്ചു ഇതോടെ വിഷുവിനായി സ്റ്റോക്ക് ചെയ്തിരുന്ന പടക്കങ്ങളിൽ പകുതിയോളം ബാക്കിയായെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. ഇതിൽ ഒരു പങ്ക് ഇനി ഉപയോഗിക്കാൻ കഴിയാത്തവയുമാണ്. ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്നും അവർ പറയുന്നു.