ഷാനവാസിന്റെ ആഗ്രഹം ഫലിച്ചു, പറന്നെത്തി വോട്ട് ചെയ്തു
Mail This Article
മട്ടാഞ്ചേരി∙ കന്നി വോട്ട് ചെയ്യാൻ അൻപതുകാരൻ ബഹ്റൈനിൽ നിന്ന് പറന്നെത്തി. പാസ്പോർട്ട് കാണാതായതോടെ ബുക്ക് ചെയ്തിരുന്ന വിമാനത്തിലെ യാത്ര മുടങ്ങിയെങ്കിലും പിന്നീട് പാസ്പോർട്ട് കിട്ടുകയും യാത്രാ രേഖകൾ ശരിയാവുകയും ചെയ്തതോടെ മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തി ടാക്സിയിൽ പനയപ്പിള്ളിയിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാനായതിന്റെ ത്രില്ലിലാണ് തോപ്പുംപടി സ്വദേശി ഷാനവാസ് ഫാറൂഖ് സേട്ട് .ബഹ്റൈനിൽ ബിസിനസുകാരനാണ് ഷാനവാസ്. കഴിഞ്ഞ 30 വർഷമായി അവിടെയാണ് താമസം.
വോട്ടെടുപ്പ് നടക്കാറുള്ള സമയത്ത് പലപ്പോഴും കൊച്ചിയിൽ എത്താറുണ്ടെങ്കിലും വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ വോട്ട് ചെയ്യാൻ കഴിയാറില്ല. ഇക്കുറി വോട്ട് ചെയ്യണമെന്നത് ഷാനവാസിന്റെ വലിയ ആഗ്രഹമായിരുന്നു. അതനുസരിച്ച് സുഹൃത്താണ് വോട്ടർ പട്ടികയിൽ പേരു ചേർത്തത്. 25ന് രാത്രി 8 മണിക്കുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിലേക്ക് പോകുന്നതിനായി നോക്കിയപ്പോഴാണ് പാസ്പോർട്ട് കാണുന്നില്ലെന്ന് മനസ്സിലായത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലും സിഐഡി വിഭാഗത്തിലും പരാതി നൽകി.
9 മണി കഴിഞ്ഞപ്പോൾ പാസ്പോർട്ട് തനിക്ക് ലഭിച്ചതായി ബഹ്റൈൻ സ്വദേശിയായ ഒരാളുടെ ഫോൺ സന്ദേശം എത്തിയതോടെയാണ് വീണ്ടും നാട്ടിലേക്ക് എത്താൻ ഷാനവാസ് ഫാറൂഖ് ശ്രമം തുടങ്ങിയത്. പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്നുള്ള നടപടികൾ വേഗത്തിലായിരുന്നു. പുലർച്ചെ നാലിന് പുറപ്പെട്ട അബുദാബി വഴിയുള്ള വിമാനത്തിൽ ഇന്നലെ വൈകിട്ട് 3.05ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് ടാക്സിയിൽ പനയപ്പിള്ളിയിലെ ബൂത്തിലേക്ക്.