അപകടം ഉണ്ടാക്കിയ കല്ലട ബസിന്റെ ടയർ ‘മൊട്ട’, വേഗപ്പൂട്ട് വിഛേദിച്ചു; കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ
Mail This Article
പനങ്ങാട് ∙ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യന്റെ(33) മരണത്തിനിടയാക്കി മാടവന ജംക്‌ഷനിൽ അപകടം ഉണ്ടാക്കിയ കല്ലട ബസിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. വേഗപ്പൂട്ടിലേക്കുള്ള കേബിൾ വിഛേദിച്ച നിലയിലായിരുന്നു. ജോയിന്റ് ആർടിഒ അബ്ദുൽ റഹ്മാൻ, ആർടിഒ കെ. മനോജ്, എംവിഐമാരായ എ.ആർ. രാജേഷ്, എ. നൗഫൽ, എഎംവിഐ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിൻഭാഗത്ത് ഇടതു വശത്തെ ടയറുകൾക്കു തേയ്മാനം സംഭവിച്ചിട്ടുണ്ട്.
സിഗ്നൽ മറികടക്കാൻ അമിത വേഗത്തിൽ വന്ന് ബ്രേക്കിട്ടതാണ് അപകട കാരണം. അനധികൃതമായി 6 സീറ്റുകൾ, നീല ഹാലജൻ വിളക്കുകൾ എന്നിവ ഘടിപ്പിച്ചതും കണ്ടെത്തി. നട്ടെല്ലിനു പൊട്ടലേറ്റ ഡ്രൈവർ തെങ്കാശി സ്വദേശി പാൽപ്പാണ്ടി(42) ലേക്‌ഷോർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. ജിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകൊടുത്തു.
ജിജോ സെബാസ്റ്റ്യന് അന്ത്യാഞ്ജലി
കൊച്ചി∙ കുണ്ടന്നൂർ മാടവനയിൽ നിയന്ത്രണം വിട്ട ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞു മരിച്ച ഇടുക്കി വാഗമൺ ഉളുപ്പൂണി സ്വദേശി ജിജോ സെബാസ്റ്റ്യന് അന്ത്യാഞ്ജലി. മൃതദേഹം ജിജോ ജോലി നോക്കിയിരുന്ന ജയലക്ഷ്മി സിൽക്സിന്റെ പാർക്കിങ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വച്ചു.
ഡയറക്ടർമാരായ എൻ.നാരായണ കമ്മത്ത്, എൻ.ഗോവിന്ദ കമ്മത്ത്, എൻ. സുജിത്ത് കമ്മത്ത് എന്നിവരും നാനൂറോളം ജീവനക്കാരും അന്ത്യാഞ്ജലി അർപ്പിച്ചു. കൗൺസിലർ മനു ജേക്കബ്, ബിജെപി നേതാവ് സി.ജി.രാജഗോപാൽ, ലിനോ ജേക്കബ്, പ്രഭാകർ നായ്ക് എന്നിവരും ചേംബർ ഓഫ് കൊമേഴ്സ്, കെഎച്ച്ആർഎ ഭാരവാഹികളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.