ADVERTISEMENT

മൂവാറ്റുപുഴ ∙ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് കേരള ലോട്ടറി ടിക്കറ്റുകളുടെ വിവിധ സീരീസുകളിലെ ഒരേ നമ്പർ ചേർത്ത് സെറ്റ് ടിക്കറ്റ് വിൽപന വ്യാപകമാകുന്നതിനെതിരെ ചില്ലറ വ്യാപാരികൾ. നാടു തോറും നടന്നും മുച്ചക്ര സൈക്കിളിൽ സഞ്ചരിച്ചും ലോട്ടറി ടിക്കറ്റുകൾ വിൽപന നടത്തി ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരുടെ തുച്ഛമായ വരുമാനം പോലും ഇല്ലാതാക്കുന്ന വിധത്തിൽ അനധികൃത വിൽപന നടത്തുന്നവരെ തടയണം എന്നാണ് ആവശ്യം.

സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ഒരിടത്തും പോകാതെ തന്നെ ലോട്ടറി ടിക്കറ്റ് വിൽപന നടത്താം എന്നതാണ് വാട്സാപ് ഗ്രൂപ്പിലൂടെ ഉള്ള ലോട്ടറി വിൽപനയുടെ പ്രത്യേകത. ഓരോ പ്രദേശത്തും ലോട്ടറി ടിക്കറ്റ് എടുക്കാൻ താൽപര്യമുള്ളവരെ ചേർത്തു വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചാണു വിൽപന നടത്തുന്നത്. വാട്സാപ് ഗ്രൂപ്പുകളിൽ ടിക്കറ്റുകളുടെ ചിത്രങ്ങളും നമ്പറുകളും അയച്ചു നൽകും.

നമ്പർ തിരഞ്ഞെടുത്ത് ടിക്കറ്റുകളുടെ തുക ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴി നൽകണം. എടുക്കുന്ന നമ്പറിൽ സമ്മാനം കിട്ടിയാൽ സമ്മാന തുകയും സമാനമായ രീതിയിൽ അയച്ചു നൽകും. വാട്സാപ് ഗ്രൂപ്പിലേക്ക് ആളുകളെ ആകർഷിക്കാൻ കേരള ലോട്ടറിയുടെ അവസാന അക്ക പ്രവചന മത്സരം, സമ്മാനം അടിക്കുന്ന അവസാന നാലക്കസംഖ്യ പ്രവചന മത്സരം തുടങ്ങിയ പലതരം തട്ടിപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. 

എല്ലാം നിയമവിരുദ്ധം; എന്നിട്ടും നടപടി എടുക്കാതെ അധികൃതർ
ടിക്കറ്റുകളുടെ സ്കാൻ ചെയ്ത് ചിത്രങ്ങളോ നറുക്കെടുപ്പ് നമ്പറുകളോ സമൂഹ മാധ്യമങ്ങളായ വാട്സാപ്, ഫെയ്സ്ബുക്, ടെലിഗ്രാം തുടങ്ങിയവയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ പോലും വിൽപന നടത്തുന്നത് നിയമവിരുദ്ധമാണ്.  ലോട്ടറി നിയമങ്ങൾ പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ലോട്ടറി വകുപ്പിൽ നിന്നും പൊലീസിൽ നിന്നും നടപടികൾ ഉണ്ടാകാത്തതാണു വാട്സാപ് ലോട്ടറി ഗ്രൂപ്പുകളും ഇതുവഴിയുള്ള ചൂതാട്ടവും വർധിക്കാൻ കാരണം. ഇതിലൂടെ ലോട്ടറി വിൽപനയിലൂടെ കുടുംബം പോറ്റുന്ന ലോട്ടറി വിൽപന തൊഴിലാളികളുടെ തൊഴിലും വരുമാനവും നഷ്ടമാകുന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com