ADVERTISEMENT

കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നു വൻതോതിൽ വോട്ടുകൾ നേടാനായെന്നു ബിജെപി സംസ്ഥാന കമ്മിറ്റിയിലും കോർ കമ്മിറ്റിയിലും വിലയിരുത്തൽ.  അതേസമയം, ബിജെപി ശക്തി കേന്ദ്രങ്ങളെന്നു കരുതുന്ന ജില്ലകളിൽ നിലവിലെ വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞെങ്കിലും കൂടുതൽ വോട്ടുകൾ നേടി വിജയം സാധ്യമാക്കാനായില്ല. തിരുവനന്തപുരത്തു വിജയിക്കാൻ കഴിയാതെ പോയതിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനവുമുണ്ടായി.  തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ചാൽ വിജയം ഉറപ്പിക്കാമായിരുന്നെന്നും അഭിപ്രായമുയർന്നു. പയ്യന്നൂർ, കല്യാശേരി, ധർമടം, തലശ്ശേരി തുടങ്ങിയ സിപിഎം ശക്തികേന്ദ്രങ്ങളിൽ വലിയതോതിൽ സിപിഎം വോട്ടുകൾ ബിജെപിക്ക് അനുകൂലമായെന്നും വിലയിരുത്തി.

35,000 മുതൽ 75000 വരെ വോട്ടുകൾ ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു പാർട്ടി തീരുമാനം.  മൂന്നാം സ്ഥാനത്തായെങ്കിലും രണ്ടാമത് എത്തിയവരുമായി 5000ൽ താഴെ വോട്ടു മാത്രം വ്യത്യാസമുള്ള ഒട്ടേറെ മണ്ഡലങ്ങളുണ്ട്. ഊർജിതമായി ശ്രമിച്ചാൽ ഇവിടങ്ങളിൽ ജയപ്രതീക്ഷയുണ്ട്. ക്രൈസ്തവ വിശ്വാസികളുടെയും പട്ടിക–പിന്നാക്ക വിഭാഗങ്ങളുടെയും മികച്ച പിന്തുണ നേടാനായി.  പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു തവണ വരികയും റോഡ് ഷോകൾ നടത്തുകയും ചെയ്തിട്ടും എറണാകുളത്തു പ്രകടനം മോശമായതു വിമർശനത്തിനിടയാക്കി. 

കോഴിക്കോട്, ഇടുക്കി, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പ്രകടനമാണു വിമർശന വിധേയമായത്. ആലപ്പുഴയിലെ മുന്നേറ്റം യോഗത്തിൽ പ്രത്യേകം പ്രശംസിക്കപ്പെട്ടു. തിരുവനന്തപുരത്ത് 9നു നടക്കുന്ന വിശാല നേതൃയോഗത്തിനു ശേഷം പ്രകടനം മോശമായ ജില്ലകളിൽ പാർട്ടി പുനഃസംഘടന ഉണ്ടാകുമെന്നാണു കരുതുന്നത്.  ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി ചുമതല എം.ടി.രമേശ് (വയനാട്), പി.രഘുനാഥ് (പാലക്കാട്), കെ.കെ.അനീഷ്കുമാർ (ചേലക്കര) എന്നിവരെ ഏൽപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com