ADVERTISEMENT

കൊച്ചി ∙ നഗരത്തിലെ പല ഭാഗങ്ങളിലും തെരുവുനായ ശല്യമേറുന്നു. സൗത്ത് റെയിൽവേ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിലുൾപ്പെടെ വൈകിട്ട് നായ്ക്കൾ തെരുവിലിറങ്ങുകയാണ്. കടകളുടെയും മറ്റും സമീപ ഭാഗങ്ങളിൽ തമ്പടിക്കുന്ന നായ്ക്കൾ രാത്രി മുഴുവൻ മേഖല കയ്യടക്കും. പിന്നീട് രാവിലെ വരെ നായ്ക്കളുടെ തെരുവാണ്. തെരുവു നായ്ക്കളെ പേടിച്ചു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് എറണാകുളം സൗത്ത് കൗൺസിലർ പത്മജ എസ്. മേനോൻ പറഞ്ഞു. രാവിലെ സ്കൂളിലേക്കു പോകുന്ന കുട്ടികൾക്കു തെരുവു നായ്ക്കൾ ഭീഷണിയാണ്. സ്കൂൾ ബസിൽ കയറാനായി വീടിനു പുറത്തിറങ്ങി നിൽക്കാൻ പോലും കുട്ടികൾക്കു കഴിയുന്നില്ല. എറണാകുളം ടിഡി റോഡിൽ മാത്രം 15–20 നായ്ക്കളാണു തെരുവിലിറങ്ങുന്നത്. ഈ ഭാഗത്തെ കടത്തിണ്ണകളിൽ മുഴുവൻ രാത്രിയിൽ നായ്ക്കൾ കിടക്കുന്നതു കാണാം. മഴ മാറിയാൽ പുറത്തിറങ്ങുന്ന നായ്ക്കൾ പിന്നീട് പ്രദേശത്തു മുഴുവൻ കറക്കമാണ്. ഭക്ഷണം കിട്ടുന്ന സ്ഥലം കേന്ദ്രീകരിച്ചാണു നായ്ക്കൾ തമ്പടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

എബിസി കേന്ദ്രം പ്രവർത്തിക്കാത്തതു മൂലം ഇപ്പോൾ തെരുവു നായ്ക്കളുടെ വന്ധ്യംകരണം  നടക്കുന്നില്ല. തെരുവുനായ്ക്കളുടെ ശല്യം കൂടാൻ ഇതും കാരണമാണെന്ന് ആക്ഷേപമുണ്ട്. എന്നാൽ ആ ആക്ഷേപത്തിൽ കഴമ്പില്ലെന്നു കോർപറേഷൻ ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ടി.കെ. അഷ്റഫ് പറഞ്ഞു. ഇതിനകം 7800 തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തി. എബിസി കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഏറെ വൈകാതെ പ്രവർത്തനം തുടങ്ങും. ഈയാഴ്ചയോടെ തന്നെ നായ്ക്കളെ പിടിക്കുന്ന ജോലികൾ പുനരാരംഭിക്കും.  എന്നാൽ എബിസി കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചതുകൊണ്ടു മാത്രം തെരുവുനായ്ക്കളുടെ പ്രശ്നം കുറയില്ല. ഓരോ സ്ഥലത്തു നിന്നും പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരണത്തിനു ശേഷം അവിടെ തന്നെ കൊണ്ടുപോയി വിടണം. ഇതു മൂലം പ്രദേശത്തെ മൊത്തം നായ്ക്കളുടെ എണ്ണം കുറയില്ല. ഇതിനു പുറമേ ഭക്ഷണം തേടി മറ്റു ഭാഗങ്ങളിൽ നിന്നുള്ള നായ്ക്കൾ ധാരാളമായി നഗരത്തിൽ എത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com