ADVERTISEMENT

കാലടി∙ ശ്രീശങ്കര പാലത്തിൽ കുഴികൾ രൂപപ്പെട്ടതോടെ കാലടിയിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. പട്ടണത്തിലെ റോഡിൽ മീഡിയൻ വച്ചതോടെ ഗതാഗതക്കുരുക്കിന് വളരെ കുറവുണ്ടായിരുന്നു. എന്നാൽ കുഴികൾ രൂപപ്പെട്ടതോടെ 3 ദിവസമായി വലിയ ഗതാഗതക്കുരുക്കാണ്. എംസി റോഡിൽ പെരുമ്പാവൂർ ഭാഗത്തേക്കാണ് കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കാരണം പാലത്തിന്റെ ഈ ഭാഗത്താണ് കൂടുതൽ കഴികളുള്ളത്. പാലത്തിന്റെ 2 ഭാഗത്തും പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്ത് ടാറിങ് കുറുകെ പൊളിഞ്ഞു തോടു പോലെയായി. ഇതിന് അപ്പുറത്തും ഇപ്പുറത്തും വലിയ കുഴികളാണ്. കൂടാതെ പാലത്തിന്റെ പല ഭാഗത്തും ചെറിയ കുഴികളും ഉണ്ട്. ഇതുമൂലം പാലം വഴി ഗതാഗതം വളരെ മന്ദഗതിയിലായി. 

മേയ് അവസാനം ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ പാലം വന്നു കണ്ടപ്പോൾ കുഴികൾ ഉണ്ടായാൽ ഉടനെ അതു പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. കുഴികൾ കാരണം വാഹനത്തിന്റെ വേഗം കുറയുമ്പോൾ തൊട്ടു പിറകിൽ വരുന്ന വാഹനം 10 സെക്കൻഡ് വൈകും, അതിനു പിറകിലുള്ള വാഹനം 20 സെക്കൻഡ് വൈകും, അങ്ങനെ റോഡിൽ വാഹനങ്ങളുടെ നിര നീളുമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. പിറ്റേ ദിവസം തന്നെ പിഡബ്ല്യുഡി കുഴികൾ അടച്ചു. എന്നാൽ വീണ്ടും കുഴികൾ ഉണ്ടായതിനു ശേഷം ഉദ്യോഗസ്ഥർ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. 

ഗതാഗതക്കുരുക്കിന് പരിഹാര മാർഗങ്ങളിൽ ഒന്നായി മന്ത്രിയുടെ നിർദേശപ്രകാരമാണ് കാലടി ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാലം മുതൽ മരോട്ടിച്ചോട് പെട്രോൾ പമ്പിന്റെ സമീപം വരെ 2 കിലോമീറ്ററോളം മീഡിയൻ സ്ഥാപിച്ചത്. അത് പ്രയോജനപ്രദവുമായി. എന്നാൽ പാലത്തിലെ കുഴികൾ കാരണം എംസി റോഡിലെ ദീർഘദൂര യാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. കാലടി ടൗൺ ജംക്‌ഷനിൽ വന്നു ചേരുന്ന ആലുവ, മലയാറ്റൂർ റോഡിലെ യാത്രക്കാരും ഗതാഗതക്കുരുക്കിലേക്കാണ് എത്തിച്ചേരുന്നത്. പാലത്തിലെ കുഴികൾ കാരണം സ്വകാര്യ ബസുകൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാലടി–അങ്കമാലി മേഖല വ്യക്തമാക്കി. 

8 മുതൽ 12 വരെ ട്രിപ്പുകളാണ് സ്വകാര്യ ബസുകൾ ദിവസവും കാലടി പാലം വഴി സർവീസ് നടത്തുന്നത്. എന്നാൽ ഗതാഗതക്കുരുക്ക് കാരണം ഇതിൽ പലതും റദ്ദാക്കേണ്ടി വരുന്നു. ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ ഇതുമൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ പതിവായി തർക്കത്തിന് ഇടയാക്കുന്നു. ബസ് ജീവനക്കാർ ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് നേരിടുകയാണ്.വരുമാനം മുടങ്ങുന്നതു മൂലം ജീവനക്കാർക്ക് സ്വന്തം പണം ശമ്പളമായി കൊടുക്കേണ്ട അവസ്ഥയിലാണ് ബസ് ഉടമകൾ. ഇവ പരിഹരിക്കുന്നതിന് കുഴികൾ താൽക്കാലികമായി അടയ്ക്കുന്നതിനു പകരം പാലം വഴിയുള്ള ഗതാഗതം തൽക്കാലം നിർത്തിവച്ച് ആധുനിക രീതിയിലുള്ള ടാറിങ് നടത്തണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് എ.പി.ജിബി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com