ഒഴിയാക്കുഴിയുമായി നടക്കാവ് ഹൈവേ; പള്ളിത്താഴം മുതൽ കോലഞ്ചേരിക്കടവു പാലം വരെ യാത്രാദുരിതം
Mail This Article
മുളന്തുരുത്തി ∙ ഒഴിയാത്ത കുഴിയും വളവും നടക്കാവ് ഹൈവേയിൽ യാത്രക്കാർക്കു തലവേദനയാകുന്നു. മുളന്തുരുത്തി പള്ളിത്താഴം മുതൽ കോലഞ്ചേരിക്കടവു പാലം വരെയുള്ള ഭാഗത്താണ് വർഷങ്ങളായി യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. റോഡിലെ വളവിൽ വേഴപ്പറമ്പ് ഭാഗത്തേക്കു തിരിയുന്ന ജംക‍്ഷനിൽ കുഴി ഒഴിയാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എങ്ങനെ ടാറിങ് നടത്തിയാലും ആഴ്ചകൾക്കുള്ളിൽ തന്നെ ഇവിടെ വീണ്ടും കുഴി രൂപപ്പെടാറുണ്ട്. നിലവിൽ റോഡിന്റെ പകുതിയോളം ഭാഗത്തെ ടാറിങ് പൂർണമായും ഇളകിക്കിടക്കുകയാണ്.
റോഡിൽ കുഴിയിൽ വീണും ചിതറിക്കിടക്കുന്ന മെറ്റലിൽ തെന്നിയും ബൈക്ക് യാത്രികർ അപകടത്തിൽപെടുന്നതു പതിവായിട്ടുണ്ട്. വളവു തിരിഞ്ഞു വരുന്നവർക്കു കുഴി കാണാൻ കഴിയാത്തതാണ് അപകടങ്ങൾക്കു പ്രധാന കാരണം. എതിരെ വരുന്ന വാഹനം ഏതെന്നു പോലും കാണാൻ കഴിയാത്ത തരത്തിലുള്ള വളവാണു റോഡിലേത്. ഒരേ സമയം രണ്ടു വലിയ വാഹനങ്ങൾക്കു വളവു തിരിഞ്ഞു പോകുന്നതിനും ബുദ്ധിമുട്ടുണ്ട്. ദിവസേന നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന പ്രധാന റോഡായിരുന്നിട്ടും റോഡ് വികസനത്തിന് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. യാത്രാ ദുരിതം ഒഴിവാക്കാൻ അടിയന്തരമായി റോഡിലെ കുഴികൾ അടയ്ക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.