ADVERTISEMENT

മൂവാറ്റുപുഴ∙ കോർമലയിൽ അപകടകരമായ നിലയിൽ 4 വിള്ളലുകൾ ഉള്ളതായി സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതതല സംഘം. ഇന്നലെ കോർമലയിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണു മലയിൽ വിള്ളലുകൾ കണ്ടെത്തിയതായി സംഘാംഗങ്ങൾ വ്യക്തമാക്കിയത്. നാലിൽ കൂടുതൽ വിള്ളലുകൾ മലയിൽ ഉണ്ട്.   മലയിൽ താമസിക്കുന്നവർ മഴക്കാലത്തു ജാഗ്രത പാലിക്കണമെന്നും സംഘം വ്യക്തമാക്കി.

മണ്ണു പരിശോധന ഉൾപ്പെടെയുള്ള വിശദമായ പഠനം അനിവാര്യമാണെന്നും ആവശ്യമായ വിലയിരുത്തലുകൾക്കു ശേഷം  25 ദിവസത്തിനുള്ളിൽ സർക്കാരിനു റിപ്പോർട്ട് നൽകുമെന്നും ഇവർ പറഞ്ഞു. കോർമലയിൽ മണ്ണിടിച്ചിൽ ഉണ്ടായി 9 വർഷത്തിനു ശേഷമാണു ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ഇതിനു മുൻപു വിവിധ ഉദ്യോഗസ്ഥ സംഘങ്ങൾ ഇവിടെ എത്തുകയും ഒട്ടേറെ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും കോർമല സംരക്ഷണത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ കോർമലയിലെ അപകട സാധ്യത ചൂണ്ടിക്കാണിച്ചു നൽകിയ കത്തിനെത്തുടർന്നാണു തിരുവനന്തപുരത്തു നിന്നുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോർമലയിൽ പരിശോധന നടത്തിയത്.

സംസ്ഥാന ഡിസാസ്റ്റർ‌ മാനേജ്മെന്റ് അതോറിറ്റി പ്രതിനിധി അംഗങ്ങളായ ഡോ. വിജിത്, ജി.എസ്. പ്രദീപ്, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, ഡപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസ്, തഹസിൽദാർ കെ.എം. ജോസ്‌കുട്ടി, നഗരസഭാ ചെയർപഴ്സൻ സിനി ബിജു, വെള്ളൂർകുന്നം വില്ലേജ് ഓഫിസർ പി.എ. ഹംസ, അസിസ്റ്റന്റ് എൻജിനീയർ വരുൺ ദേവ്, എന്നിവരാണു പരിശോധനകൾ നടത്തിയത്.പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോർമല സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com