ADVERTISEMENT

കൊച്ചി∙ വന്ദേഭാരത് ട്രെയിൻ എറണാകുളത്ത് ട്രാക്കിൽ വിശ്രമിക്കുന്നു. വലിയ തിരക്കുള്ള ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താൻ മലയാളികൾ വൻ തുക മുടക്കി ബസിനു ടിക്കറ്റെടുക്കുന്നു. എറണാകുളം - ബെംഗളൂരു റൂട്ടിലെ വന്ദേഭാരത് സ്പെഷൽ ട്രെയിൻ സർവീസ് തുടരണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തിറങ്ങിയിട്ടും റെയിൽവേ കണ്ട മട്ടില്ല.

26 വരെ സർവീസ് നടത്തിയ 8 കോച്ചുള്ള വന്ദേഭാരത് റേക്ക് നിലവിൽ എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലുണ്ട്. സർവീസ് തുടരാനുള്ള ഒരുക്കങ്ങൾ എറണാകുളത്തെ അധികൃതർ നടത്തിയിരുന്നെങ്കിലും അതു സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഓണത്തിനു മുൻപുള്ള ദിവസങ്ങളിൽ ബെംഗളൂരു– എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയായി. അത് ഇനിയും ഉയരും. 

വന്ദേഭാരത് സ്പെഷൽ സർവീസ് നിർത്തിയ തീരുമാനം പരിശോധിക്കണമെന്നും സർവീസ് ഉടൻ തുടങ്ങണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. സർവീസ് നീട്ടാൻ തീരുമാനമുണ്ടെങ്കി‍ൽ അതു പ്രഖ്യാപിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കുന്നത് എന്തുകൊണ്ടെന്നു കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ എംപി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും എറണാകുളത്തേക്കു സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 

ഒട്ടേറെപ്പേർ കേരളത്തിലേക്കു മടങ്ങുന്ന ഓണം അവധിക്കാലം തുടങ്ങുന്നതിന് ഏതാനും നാൾ മുൻപു വന്ദേഭാരത് സർവീസ് നിർത്തിയ റെയിൽവേ നടപടി വലയ്ക്കുന്നത് ആയിരങ്ങളെയാണ്. എറണാകുളം - ബെംഗളൂരു വന്ദേഭാരത് സർവീസിന്റെ സമയക്രമത്തിൽ യാത്രക്കാർ ചൂണ്ടിക്കാട്ടിയ അസൗകര്യം ഉണ്ടായിരുന്നിട്ടു പോലും യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ടിക്കറ്റ് വേഗം തീരുന്ന രീതിയിൽ സ്വീകാര്യത ലഭിച്ച ട്രെയിനാണ് നിർത്തിയത്. 

ഓണത്തിനു രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളുടെ ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്. അവസാന നിമിഷം മാത്രം സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്നു പ്രഖ്യാപിച്ച് യാത്രക്കാരെ വലയ്ക്കുന്ന റെയിൽവേ രീതി ഇത്തവണയെങ്കിലും ഒഴിവാക്കുകയും വേണം. 

എറണാകുളം– ബെംഗളൂരു വന്ദേഭാരത് ട്രെയിൻ സ്ഥിരം സർവീസ് ആക്കണമെന്നും കോച്ചുകളുടെ എണ്ണം 16 ആക്കണമെന്നും നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻഡിഎ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.

English Summary:

Onam Rush: No Vande Bharat Express, Ernakulam-Bengaluru Travelers Face Steep Bus Fares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com