ADVERTISEMENT

കൊച്ചി∙ കേരളത്തിന്റെ വ്യവസായ മേഖലയില്‍ നിര്‍ണായക തീരുമാനമായ ബെംഗലൂരു- പാലക്കാട്  ഇടനാഴിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് വ്യവസായ ചരിത്രത്തിലെ ഏറ്റവും വേഗമാര്‍ന്ന ഭൂമി ഏറ്റെടുക്കലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എറണാകുളത്ത് വ്യവസായ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള ഫുഡ്‌ടെക് കോണ്‍ക്ലേവ് 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ദിഷ്ട വ്യവസായ ഇടനാഴിക്കായി വെറും പത്തുമാസം കൊണ്ടാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രശംസ പോലും ലഭിച്ചു. സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള വ്യവസായ ഇടനാഴിയാണ് രൂപംകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു.  കേരളത്തില്‍ ഇപ്പോള്‍ ആര്‍ക്കും വ്യവസായം സുഗമമായി നടത്താനുള്ള ആത്മവിശ്വാസം സംജാതമായിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതിനുള്ള ചട്ടങ്ങളും നിയമങ്ങളും മറ്റ് നടപടിക്രമങ്ങളും ലഘൂകരിച്ചു. ഭൂമി ഏറ്റെടുക്കലും കൈമാറ്റവും എളുപ്പമായി.

പ്രകൃതി- ജനങ്ങള്‍- വ്യവസായം എന്ന മുദ്രാവാക്യത്തോടെ തികച്ചും സൗഹാര്‍ദപൂര്‍ണമായ ഹരിത അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കെ സ്വിഫ്റ്റ് പോലെയുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചത് നടപടിക്രമങ്ങളിലെ നൂലാമാലകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ്. അത് വളരെ വിജയകരമായെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. ഇതുവരെ 27 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇനിയും അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി ആ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം അനുമതി നല്‍കുന്ന സംവിധാനം ആവിഷ്‌കരിച്ചു. ഒരുവര്‍ഷം ഒരു ലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ആ ലക്ഷ്യം നേടിക്കഴിഞ്ഞു. ഇപ്പോള്‍ 2,75000 ആയിക്കഴിഞ്ഞു.

സംരംഭം ആരംഭിക്കാന്‍ വരുന്നവരെ സംശയത്തിന്റെ കണ്ണിലൂടെ നോക്കിയിരുന്ന സമീപനം ഇല്ലാതായിക്കഴിഞ്ഞു. ഇപ്പോള്‍ അവരെ അങ്ങോട്ട് ചെന്ന് സ്വീകരിക്കുന്ന സമീപനമാണുള്ളത്. ഇതിനായി ടാര്‍ഗറ്റ് നിശ്ചയിച്ചു. താലൂക്ക് തലങ്ങളില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ജിയോ മാപ്പിങ് ഉള്‍പ്പെടെ ആവിഷ്‌കരിച്ചിട്ടുണ്ട്. 19311 യൂണിറ്റുകളിലൂടെ സംസ്ഥാനത്ത് 47244 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. സൂക്ഷ്മ ചെറുകിട രംഗത്ത് ആകെ 18000 കോടിയുടെ നിക്ഷേപം മൂന്നുവര്‍ഷം കൊണ്ട് എത്തിയിട്ടുണ്ട്. ഇത് പുറമേനിന്നുള്ളതല്ല, ഇവിടുള്ള പണം മൂലധനമായി മാറുകയായിരുന്നു. 1521.39 കോടിയുടെ നിക്ഷേപം വന്നു. ചേര്‍ത്തലയിലും പാലക്കാടും ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ നിലവില്‍ വന്നിട്ട് രണ്ടു യൂണിറ്റുകളും നിറഞ്ഞുകവിഞ്ഞു. 2548 ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ അംഗീകരിച്ചിട്ടുണ്ട്.  

തിരുവനന്തപുരത്ത് ഓട്ടോമൊട്ടീവ് ഹബ്, ഇടുക്കി തൊടുപുഴയില്‍ സ്‌പൈസ് പാര്‍ക്ക്, വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് തുടങ്ങിയവയൊക്കെ പുത്തന്‍ വ്യവസായ ലക്ഷ്യങ്ങളുടെ ഭാഗമാണ്. ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 14 ജില്ലകളിലും ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി ക്ലിനിക്കുകള്‍ തുറന്നു. ലോകത്തിനു മുന്നില്‍ കേരളം ഏറ്റവും നല്ല ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സോഫ്റ്റവെയര്‍ സംവിധാനമുണ്ട്. വകുപ്പ് ആസ്ഥാനത്തോ മന്ത്രിയുടെ ഓഫീസിലോ അതിനായി പോകേണ്ട സാഹചര്യം ഒഴിവാക്കിയിട്ടുണ്ട്. കേരളം മാറിയിരിക്കുന്നു. 20 കൊല്ലത്തിനിടയില്‍ തൊഴിലാളി പ്രശ്‌നം മൂലം ഒരുവ്യവസായവും കേരളത്തില്‍ അടച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

English Summary:

The state government has completed the fastest land acquisition in the history of industry for the Bangalore-Palakkad corridor, a crucial decision in Kerala's industrial sector, said Industries Minister P. Rajeev. He was speaking at the inauguration of Kerala FoodTech Conclave 2024 organized by the Department of Industries Development in Ernakulam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com