ഈ കുടിശിക ഞാനങ്ങടയ്ക്കുവാ....; നിർധന കുടുംബത്തിന്റെ വായ്പ കുടിശിക അടച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Mail This Article
കൊച്ചി ∙ ആലപ്പുഴ പെരുമ്പളം 7ാം വാർഡ് പുതുവൽനികർത്തിൽ രാജപ്പനും കുടുംബത്തിനും ഏറെക്കാലം കൂടി ഇന്നലെ ആശ്വാസ ദിവസമായിരുന്നു. ദുരിതങ്ങൾ വിടാതെ പിടികൂടിയ കുടുംബത്തിനു കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു വീടിന്റെ ജപ്തി ഒഴിവാക്കി നൽകി. പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 1,70,000 രൂപയുടെ വായ്പ കുടിശിക തന്റെ ട്രസ്റ്റിൽ നിന്നു കേന്ദ്രമന്ത്രി കൊടുക്കുകയായിരുന്നു. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ചടങ്ങിൽ വന്നപ്പോൾ വീടിന്റെ രേഖകൾ സുരേഷ് ഗോപി രാജപ്പനും ഭാര്യ മിനിക്കും കൈമാറി.
ഈ മാസം 13നാണു കുടുംബത്തിന്റെ ദുരിതാവസ്ഥ സാമൂഹിക പ്രവർത്തകരായ സി.എൽ.അഭിലാഷ്, കണ്ണൻ പെരുമ്പളം എന്നിവർ ബിജെപി വക്താവ് പി.ആർ. ശിവശങ്കർ വഴി കേന്ദ്രമന്ത്രിയെ അറിയിച്ചത്. അന്നുതന്നെ ബാങ്ക് സമയത്തിനകം ആവശ്യമായ പണം തന്റെ ട്രസ്റ്റിൽ നിന്നു നൽകാൻ മന്ത്രി ഏർപ്പാടു ചെയ്തു. രേഖകൾ തയാറാക്കി അന്നുതന്നെ ബാങ്ക് ജീവനക്കാർ നടപടികൾ പൂർത്തിയാക്കി. രാജപ്പന്റെ കൊച്ചുമകൾ 8 വയസ്സുകാരി ആരഭി കാൻസർ ബാധിതയാണ്.
അസുഖ വിവരം അറിഞ്ഞ കേന്ദ്രമന്ത്രി തുടർ ചികിത്സയ്ക്കു സഹായ സന്നദ്ധതയും അറിയിച്ചു. ആരഭിക്കു സംസാരിക്കാനുമാകില്ല. ആരഭിയുടെ സഹോദരി 6–ാം ക്ലാസുകാരി ആരാധ്യയ്ക്കു സിവിൽ സർവീസാണു സ്വപ്നം. ആരാധ്യയുടെ പഠനം ലോക്കോ പൈലറ്റുന്മാരുടെ കൂട്ടായ്മ ‘സംഘബന്ധു സമർപ്പൺ’ ഏറ്റെടുത്തു. വേണ്ട കാര്യങ്ങൾ ഉടൻ ഒരുക്കുമെന്നു കൂട്ടായ്മയുടെ ഭാരവാഹികളായ ബി.രമേശ് കുമാർ, അരുൺകുമാർ, ജയരാജ് എന്നിവർ അറിയിച്ചു. രാജപ്പന്റെ മകൾ രശ്മി കാൻസർ ബാധിച്ചാണു മരിച്ചത്. അതോടെ രണ്ടു കൊച്ചുമക്കളും രാജപ്പന്റെ സംരക്ഷണയിലായി. രാജപ്പന്റെ ഭാര്യ മിനിയും കാൻസർ ബാധിതയാണ്.
രണ്ടു പേരുടെയും ചികിത്സയ്ക്കും ദൈനംദിന ചെലവിനുമായി പണം കണ്ടെത്താൻ വലയുകയാണ് കുടുംബം. മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ ചെറിയ വരുമാനത്തിലാണു കുടുംബം കഴിയുന്നത്. രാജപ്പന്റെ മീൻവല കുറച്ചുനാൾ മുൻപു മോഷണം പോയതോടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. ആരഭിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 65 ലക്ഷം രൂപ വേണം. കഴിയുംവിധം സഹായിക്കാൻ നാട്ടുകാർ രംഗത്തുണ്ടെങ്കിലും അതു പര്യാപ്തമല്ല. സുമനസ്സുകളുടെ സഹായവും ആവശ്യമാണ്. മിനി, അക്കൗണ്ട് നമ്പർ: 39439158926, ഐഎഫ്എസ്‌സി: SBIN0070435, എസ്ബിഐ പെരുമ്പളം ശാഖ. 9037620864.