എറണാകുളം–അങ്കമാലി അതിരൂപത: ഡീക്കന്മാർക്ക് വൈദിക പട്ടം നൽകാത്തതിൽ തർക്കം രൂക്ഷം
Mail This Article
കൊച്ചി∙ എറണാകുളം–അങ്കമാലി അതിരൂപതയിൽ പരിശീലനം പൂർത്തിയാക്കിയ വൈദിക വിദ്യാർഥികൾക്കു വൈദിക പട്ടം നൽകാത്തതു സംബന്ധിച്ച തർക്കം രൂക്ഷമായി. അതിരൂപതയിലെ വൈദികരും അൽമായ മുന്നേറ്റം പ്രവർത്തകരും അതിരൂപത ആസ്ഥാനത്തു പ്രതിഷേധ ധർണ ആരംഭിച്ചു.സിറോ മലബാർ സഭാ ഭരണ സംവിധാനത്തിൽ നിന്നു പുറത്തുവന്ന്, മാർപാപ്പയുടെ കീഴിൽ സ്വതന്ത്ര സഭയായി മുന്നോട്ടു പോകണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.പ്രതിഷേധം ഭയന്ന് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും അതിരൂപത ഭരണ കേന്ദ്രമായ കൂരിയയിലെ അംഗങ്ങളും ബിഷപ് ഹൗസ് ഒഴിഞ്ഞു പോയതായി പ്രതിഷേധക്കാർ ആരോപിച്ചു.എന്നാൽ കൂരിയ അംഗങ്ങൾ അവിടെത്തന്നെ ഉണ്ടെന്നും മാർ പുത്തൂർ ഭരണങ്ങാനത്തു വൈദികന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയതാണെന്നും സഭാ വക്താവ് വിശദമാക്കി.ബിഷപ് ഹൗസിന്റെ ഭരണ ചുമതലയ്ക്ക് ആരുമില്ലാത്ത സാഹചര്യത്തിൽ അതിനായി വൈദികരുടെ സംഘത്തെ ചുമതലപ്പെടുത്തിയതായി പ്രതിഷേധം നട്ത്തുന്നവർ അറിയിച്ചു.
രാത്രിയും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പൊലീസ് സംഘം ബിഷപ് ഹൗസിനു മുന്നിലുണ്ട്.ഏകീകൃത കുർബാന തർക്കത്തിന്റെ ഭാഗമായി ഒരു വർഷത്തിലേറെയായി അതിരൂപതയിലെ 8 വൈദിക വിദ്യാർഥികളുടെ വൈദിക പട്ടം നൽകൽ നീണ്ടുപോകുന്നതാണു പ്രതിഷേധം വീണ്ടും ശക്തമാകാൻ കാരണം. അതിരൂപതാ ആസ്ഥാനത്തു നടന്ന പ്രതിഷേധ സമരങ്ങൾ അപലപനീയമാണെന്നു സഭാ വക്താവ് അറിയിച്ചു. പ്രതിഷേധ പരിപാടികളിലൂടെ സഭ പൊതു സമൂഹത്തിൽ അവഹേളിക്കപ്പെടുകയാണ്.പരിശീലനം പൂർത്തിയാക്കിയ ഡീക്കൻമാർക്കു വൈദിക പട്ടം നൽകണമെന്നു തന്നെയാണു സഭ ആഗ്രഹിക്കുന്നതെന്നും സിനഡ് കുർബാനയർപ്പിക്കുമെന്ന് അവർ എഴുതി നൽകണമെന്നും സഭാ വക്താവ് അറിയിച്ചു. ബിഷപ് ഹൗസ് കയ്യേറി നിയമങ്ങൾ മാറ്റാമെന്നു കരുതരുത്.