5 കോടി രൂപ ചെലവിട്ട മൾട്ടിപർപ്പസ് സ്റ്റേഡിയം തുറന്നു കൊടുക്കും
Mail This Article
കളമശേരി∙ 5 കോടി രൂപ ചെലവിട്ടു നഗരസഭ അഞ്ചാം വാർഡിൽ നിർമിച്ച മൾട്ടിപർപസ് സ്റ്റേഡിയം നിയമാവലി തയാറാക്കി ഉടൻ തുറന്നു കൊടുക്കുമെന്നു നഗരസഭാ കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷ സീമ കണ്ണൻ അറിയിച്ചു.നാട്ടുകാർക്ക് തുറന്നുകൊടുക്കാത്ത സ്റ്റേഡിയത്തിൽ ഉദ്യോഗസ്ഥർ കളിക്കുന്നുണ്ടെന്നും നാട്ടുകാർ കാഴ്ചക്കാരായി പുറത്തു നിൽക്കുകയാണെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കൗൺസിലർമാർ അറിയിച്ചതോടെയാണ് സ്റ്റേഡിയം തുറന്നുകൊടുക്കാൻ തീരുമാനമായത്.മൾട്ടിപർപ്പസ് സ്റ്റേഡിയത്തിനു സമീപത്തു അമൃത് പദ്ധതിയിൽ പെടുത്തി 85 ലക്ഷം രൂപ ചെലവിട്ടു പാർക്കും ടർഫ് കോർട്ടും മറ്റും നിർമിക്കുന്നതിനുള്ള ഡിപിആർ തയാറാക്കി സമർപ്പിക്കുന്നതിനു കൗൺസിൽ യോഗം അനുമതി നൽകി. നഗരസഭാധ്യക്ഷ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു.2020ൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയം നാലുവർഷം കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാതെ നിഷ്ക്രിയ ആസ്തിയായി മാറിയിരിക്കുകയാണ്.
ഇവിടെ ഉദ്യോഗസ്ഥർ കളക്കുന്നുണ്ടെന്നും നാട്ടുകാർ കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥയാണെന്നും എത്രയും പെട്ടെന്നു പൊതുജനങ്ങൾക്കു ഉപയോഗപ്രദമാക്കണമെന്നും കൗൺസിലർ ഹാജിറ ഉസ്മാൻ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. 55 സെന്റിലാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിനു മുന്നിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി പാർക്ക്, സ്പോർട്സുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കായി നഗരസഭ സ്റ്റേറ്റ് മിഷൻ മാനേജ്മെന്റിനു മുന്നിൽ പദ്ധതി സമർപ്പിച്ചിരുന്നു.പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി 30നകം ഡിപിആർ സമർപ്പിക്കണമെന്നാണു സ്റ്റേറ്റ് മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികൾക്കു കളിക്കുന്നതിനുള്ള ടർഫ് കോർട്ടും പാർക്കും ഓപ്പൺ ജിമ്മും മറ്റും ഉൾപ്പെടുത്തി പുതിയ ഡിപിആർ 3 ദിവസത്തിനകം തയാറാക്കാനാണു ശ്രമം. മൾട്ടി പർപ്പസ് സ്റ്റേഡിയം നഗരസഭ ഗോഡൗണായിട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്കായി വാങ്ങിക്കൂട്ടിയ ബയോബിന്നുകളാണ് വച്ചിട്ടുള്ളത്.