പറവൂർ കച്ചേരി മൈതാനം നവീകരണത്തിന് 2 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കും
Mail This Article
പറവൂർ ∙ നഗരത്തിലെ കച്ചേരി മൈതാനം നവീകരിക്കാൻ 2 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. നിലവിലുള്ള ടൈലുകൾ പൂർണമായി മാറ്റി കരിങ്കല്ല് വിരിക്കും. കാന നവീകരണവും നടത്തും. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ തയാറാക്കുന്ന എസ്റ്റിമേറ്റ് കലക്ടർ മുഖേന സർക്കാരിലേക്ക് സമർപ്പിക്കും. സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നേരത്തെ, ടൂറിസം വകുപ്പ് ഒന്നേകാൽ കോടി മുടക്കി കച്ചേരി മൈതാനം സൗന്ദര്യവൽക്കരിച്ചിരുന്നു. എന്നാൽ, മൈതാനിയിൽ വിരിച്ച ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പ്രവേശന കവാടം മുതൽ മൈതാനിയുടെ ദുരവസ്ഥ തെളിഞ്ഞു കാണാം. ഇപ്പോഴുള്ള ടൈലുകൾക്ക് ഗ്രിപ്പ് കുറവായത് ആളുകൾ തെന്നി വീഴാൻ കാരണമാകുന്നുണ്ട്.
മഴക്കാലത്ത് മൈതാനിയുടെ അവസ്ഥ ദയനീയമാണ്. വെള്ളക്കെട്ടിലൂടെ നടന്നുപോകാൻ തന്നെ പ്രയാസം. മുൻഭാഗത്തും പഴയ സബ് ട്രഷറിയുടെ മുന്നിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്.കോടതികൾ, താലൂക്ക് ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ് എന്നിവ മൈതാനിയിൽ പ്രവർത്തിക്കുന്നുണ്ട്. മിനി സിവിൽ സ്റ്റേഷൻ, കെഎസ്ഇബി ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവ സമീപത്തുണ്ട്. അനുദിനം ഒട്ടേറെയാളുകൾ എത്തുന്ന മൈതാനി നവീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
നഗരസഭാധ്യക്ഷ ബീന ശശിധരൻ, വാർഡ് കൗൺസിലർ ഇ.ജി.ശശി, തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ്, ഓവർസീയർ നീതു, ജില്ലാ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.എ.കൃഷ്ണകുമാർ, സെക്രട്ടറി അഡ്വ.ശ്രീകുമാർ, പ്രതിപക്ഷ നേതാവിന്റെ പഴ്സനൽ അസിസ്റ്റൻറ് സുരേഷ് ബാബു എന്നിവർ കച്ചേരി മൈതാനി സന്ദർശിച്ചു ചർച്ചകൾ ചെയ്ത ശേഷമാണ് എസ്റ്റിമേറ്റ് തയാറാക്കാനുള്ള തീരുമാനമെടുത്തത്.