പച്ച പുതയ്ക്കാൻ ഒരുങ്ങി കണ്ടനാട് പാടശേഖരങ്ങൾ
Mail This Article
കണ്ടനാട് ∙ വീണ്ടും പച്ച പുതയ്ക്കാൻ ഒരുങ്ങി കണ്ടനാടുള്ള പാടശേഖരങ്ങൾ. കണ്ടനാട് പാടശേഖര സമിതിയുടെ നേതൃത്വത്തിലാണു കൃഷി നാളെ ആരംഭിക്കുന്നത്. 102 ഏക്കറിലാണ് കൃഷി ഇറക്കുന്നത്. നടൻ ശ്രീനിവാസൻ തുടങ്ങിയ 2 ഏക്കറിലെ കൃഷിയാണു പടിപടിയായി ഉയർത്തി 102 ഏക്കറിലേക്കു വ്യാപിപ്പിച്ചത്. ശ്രീനിവാസൻ കണ്ടനാട് കൃഷി ആരംഭിച്ചിട്ടു 10 വർഷമായി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ സജീവ കൃഷിയിലേക്ക് ഇപ്പോൾ വരാറില്ലെങ്കിലും മേൽനോട്ടത്തിന് അദ്ദേഹമുണ്ട്. കഴിഞ്ഞ തവണയും പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇത്രയും പാടങ്ങളിൽ കൃഷി ഇറക്കിയിരുന്നു. ഇത്തവണ ജ്യോതി വിത്തുകളാണു വിതയ്ക്കുന്നത്. 1,500 കിലോഗ്രാമിൽ ഏറെ വിത്തുകൾ കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്.
ഇപ്പോൾ പാടം ഉഴുതു മറിക്കുന്നതിന്റെ അവസാനഘട്ട ജോലിയിലാണു സമിതി അംഗങ്ങൾ. മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നത്. വിത്തു വിതയ്ക്കൽ ഉത്സവം നാളെ രാവിലെ 10നു കണ്ടനാട് ചെമ്മാച്ചൻ പള്ളിയോടു ചേർന്നുള്ള പാടശേഖരത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, നടൻ ശ്രീനിവാസൻ, നടനും സംവിധായകനുമായ വിജയകുമാർ, മധ്യ കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോർജ് കുളങ്ങര എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷത വഹിക്കും.