മഴ: തേറാട്ടിക്കുന്ന് പാടശേഖരത്തിലെ നെൽക്കൃഷിക്ക് തിരിച്ചടി
Mail This Article
നെടുമ്പാശേരി ∙ കനത്ത മഴയെത്തുടർന്ന് ചെങ്ങമനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ തേറാട്ടിക്കുന്ന് പാടശേഖരത്തിലെ നെൽക്കൃഷി വെള്ളം കയറി നശിക്കുന്നു.കഴിഞ്ഞ വർഷം നെൽക്കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ കർഷകർ കൃഷി ചെയ്തിരുന്നില്ല. ഇത്തവണ വളരെ പ്രതീക്ഷയോടെ രണ്ടേകാൽ ഏക്കറോളം ഭാഗത്ത് തുടങ്ങാൻ ആരംഭിച്ച നെൽക്കൃഷിയാണ് തുടക്കത്തിൽ തന്നെ കർഷകർക്ക് വിനയായി മാറിയത്. കാൽ ലക്ഷം രൂപയോളം ചെലവു ചെയ്താണ് വയൽ ഉഴുതു കൃഷിയോഗ്യമാക്കി ഞാറ് നടീലിന് സജ്ജമാക്കിയത്. ചെങ്ങമനാട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് തേറാട്ടിക്കുന്ന് പാടശേഖരത്തിൽ കാലങ്ങളായി കൃഷി ചെയ്തു വരുന്നത്. കൃഷിഭവന്റെ ഇടപെടലിനെ തുടർന്ന് കർഷകർക്ക് വൈദ്യുതി നിരക്കും സൗജന്യമാക്കി നൽകിയിട്ടുണ്ട്.
പരമ്പരാഗത കർഷകരുടെ പച്ച പുതച്ച വിള ഭൂമിയായിരുന്ന തേറാട്ടിക്കുന്ന് പാടശേഖരത്തിൽ നിന്ന് കർഷകർ അധികവും കൊഴിഞ്ഞ് പോയെങ്കിലും കൃഷിയെ നെഞ്ചേറ്റുന്ന ഏതാനും കർഷകർ മാത്രമാണ് ഏറെ ക്ലേശം സഹിച്ച് ഇപ്പോഴും ഇവിടെ നെൽക്കൃഷി നിലനിർത്തുന്നത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി വയൽ ഞാറ് നടീലിനു വേണ്ടി പാകപ്പെടുത്തിയ കർഷകർ മഴ ശക്തി പ്രാപിച്ചതോടെ വിഷമത്തിലായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയാണ് നെൽക്കൃഷിയെ സാരമായി ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിച്ചാൽ ഇത്തവണത്തെ കൃഷിയും മുടങ്ങുമെന്ന ആശങ്കയിലാണ് കർഷകർ.