ലഹരിപ്പാർട്ടിക്ക് പൊലീസ് വലവിരിച്ചു; കുരുക്കിലായത് ഗുണ്ടാനേതാവ്
Mail This Article
മരട് ∙ ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നു കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ തിരച്ചിലിൽ ഗുണ്ടാ നേതാവ് തിരുവനന്തപുരം സ്വദേശി കെ.കെ.ഓംപ്രകാശ്(44) പിടിയിൽ. പോൾ ജോർജ് വധക്കേസുൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ്. ഓംപ്രകാശും കൊല്ലം സ്വദേശി ഷിഹാസും(45) തങ്ങിയിരുന്ന മുറിയിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നു പൊലീസ് കേസെടുത്തു. ഇവിടെ നിന്നു കൊക്കെയ്ൻ പൊടിയും കണ്ടെടുത്തു. ഷിഹാസിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലിൽ മുറിയെടുത്തത്. ഇതിനു ശേഷം മലയാള സിനിമാ രംഗത്തെ ചിലരുൾപ്പെടെ കൂടുതൽ പേർ രാത്രിയിൽ ഈ മുറിയിലെത്തി മടങ്ങിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മുറിയിൽ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നുള്ള പരിശോധനയും പൊലീസ് തുടരുന്നു. ഓംപ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ് തു. 1999 മുതൽ സംസ്ഥാനത്ത് കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകൽ, വീടുകയറി ആക്രമണം, ലഹരി ഇടപാടുകൾ ഉൾപ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതാണ്.