ഭൂമി തരംമാറ്റം: കണയന്നൂരിൽ നിന്ന് മാത്രം കിട്ടിയത് 20 കോടി
Mail This Article
കാക്കനാട്∙ ഭൂമി തരംമാറ്റ അപേക്ഷകൾ കലക്ടറേറ്റിൽ തീർപ്പാക്കിത്തുടങ്ങിയതിനു ശേഷം കണയന്നൂർ താലൂക്ക് പരിധിയിൽ നിന്നു മാത്രം ഖജനാവിലേക്കു ലഭിച്ചത് 20 കോടിയോളം രൂപ. ഫോർട്ടുകൊച്ചി സബ്കലക്ടർ ഓഫിസിൽ നിന്ന് അപേക്ഷകൾ കലക്ടറേറ്റിലേക്കു മാറ്റിയത് 3 മാസം മുൻപാണ്. ഇതിനുശേഷം ആയിരത്തോളം അപേക്ഷകൾ തീർപ്പാക്കി. സ്ഥലത്തിന്റെ ന്യായവിലയുടെ നിശ്ചിത ശതമാനം വർധിപ്പിച്ച തുക ഈടാക്കിയാണ് തരംമാറ്റം അനുവദിക്കുന്നത്. കാക്കനാട്ടെ ഒറ്റ പ്ലോട്ടിൽ നിന്നു മാത്രം 6,87,35,568 രൂപ ലഭിച്ചു.
ജില്ലയിൽ ഭൂമി തരംമാറ്റത്തിലൂടെ സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കണയന്നൂർ താലൂക്കു പരിധിയിൽ നിന്നാണ്. ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ചിട്ടുള്ള കണയന്നൂർ താലൂക്ക് പരിധിയിലെ 5,000 അപേക്ഷകൾ അദാലത്തിലൂടെ ഒരുമിച്ചു തീർപ്പാക്കാനും നടപടി തുടങ്ങി. ഡപ്യൂട്ടി കലക്ടർ വി.ഇ.അബ്ബാസിനാണ് കണയന്നൂർ താലൂക്ക് പരിധിയിലെ ഭൂമി തരംമാറ്റച്ചുമതല. കൊച്ചി നഗരത്തിലെയും സമീപ മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും അപേക്ഷകളാണ് കണയന്നൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്നത്.
25 സെന്റിൽ താഴെയുള്ള പ്ലോട്ടുകളുടെ പരിവർത്തനം സംബന്ധിച്ച അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. കണയന്നൂർ താലൂക്ക് പരിധിയിൽ 25 സെന്റിൽ താഴെയുള്ള 13,661 അപേക്ഷകളാണുള്ളത്. ഇതിൽ മുൻഗണനാ ക്രമമനുസരിച്ചുള്ള 5,000 അപേക്ഷകളാണ് അടുത്ത മാസം 15നു നടത്തുന്ന അദാലത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 31 വരെ സമർപ്പിച്ച ഫോം 5, ഫോം 6 അപേക്ഷകളിൽ 5,000 എണ്ണമാണ് അദാലത്തിലേക്കു മാറ്റിയിരിക്കുന്നത്.
കൂടുതൽ ജീവനക്കാർ; നടപടിക്കു വേഗം കൂടി
ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി പൂർത്തിയാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ ആർഡിഒ ഓഫിസുകളിൽ നിന്ന് ഭൂമി തരംമാറ്റ അപേക്ഷകൾ കലക്ടറേറ്റിലേക്ക് മാറ്റിയപ്പോൾ തന്നെ അവിടെ നിന്ന് കൂടുതൽ ജീവനക്കാർ എത്തിയിരുന്നു. ഇതിനു പുറമേയാണ് അദാലത്തിലൂടെ അപേക്ഷകൾ ദ്രുതഗതിയിൽ തീർപ്പാക്കാൻ ഏതാനും ജീവനക്കാരെ കൂടി നിയോഗിച്ചിരിക്കുന്നത്. അദാലത്തിൽ പരിഗണിക്കുന്നവ ഒഴിച്ചുള്ള മറ്റ് അപേക്ഷകളിൻമേലുള്ള നടപടികൾ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കലക്ടറേറ്റിലെ ഭൂമി തരംമാറ്റം അന്വേഷണ കൗണ്ടറിന്റെ പ്രവർത്തനവും തൽക്കാലത്തേക്കു നിർത്തി. നിലവിലുള്ള അപേക്ഷകളുടെ നടപടി പുരോഗതി അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് അറിയാം.