ബോയ്‌ലർ പൊട്ടിത്തെറിച്ച സംഭവം: ഗുരുതര സുരക്ഷാ വീഴ്ച എന്ന് ഉദ്യോഗസ്ഥർ
Mail This Article
ആലുവ∙ എടയാർ ഫോർമൽ ട്രേഡ് ലിങ്ക്സ് ഫാക്ടറിയിൽ ബോയ്‌ലർ പൊട്ടിത്തെറിച്ചു തൊഴിലാളി മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്തു ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഐബിആർ മാനദണ്ഡം അനുസരിച്ചുള്ള ബോയ്‌ലറിനു പകരം പ്രാദേശികമായി നിർമിച്ച ഗുണനിലവാരം കുറഞ്ഞ ബോയ്‌ലറാണ് കമ്പനിയിൽ ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തി. ബോയ്‌ലർ പ്രവർത്തിപ്പിക്കാൻ പരിശീലനം നേടിയ ടെക്നീഷ്യന്മാരും ഉണ്ടായിരുന്നില്ല. ബോയ്‌ലർ നിർമിച്ചു നൽകിയ എടയാറിലെ എൻജിനീയറിങ് വർക്‌ഷോപ്പിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഉടമയുടെ മൊഴി രേഖപ്പെടുത്തി. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് സീനിയർ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ, ഇൻസ്പെക്ടർ ലാൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മരിച്ച തൊഴിലാളി ഒഡീഷ കണ്ഡമാൽ സിർക്കി സ്വദേശി ബിക്രം പ്രധാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം എംബാം ചെയ്തു നാട്ടിലേക്കു കൊണ്ടുപോയി.4 മാസം മുൻപായിരുന്നു ബിക്രമിന്റെ വിവാഹം.