‘തടി’ കേടാകും; വാളിയപ്പാടത്ത് റോഡരികിൽ കിടക്കുന്ന തടിക്കഷണങ്ങൾ അപകടഭീഷണി
Mail This Article
കൂത്താട്ടുകുളം∙ ഒലിയപ്പുറം– നടക്കാവ് ഹൈവേയിൽ വാളിയപ്പാടത്ത് പൊതുമരാമത്ത് വകുപ്പ് 6 മാസം മുൻപ് വെട്ടിയിട്ട മരങ്ങൾ അപകടക്കെണിയാകുന്നു. വാളിയപ്പാടം കവലയിൽ നിന്നു വെട്ടിമൂടിനു തിരിയുന്ന ഭാഗത്ത് പ്രധാന റോഡിന്റെ വശങ്ങളിലാണ് വൻമരങ്ങൾ കഷണങ്ങളാക്കി കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനം മരത്തിലിടിച്ച് അപകടമുണ്ടായി. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ അപകടമാണിത്. ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
തടി കിടക്കുന്നത് മൂലം വെട്ടിമൂട് റോഡിൽ നിന്നു പ്രധാന റോഡിലേക്കിറങ്ങുന്ന വാഹനങ്ങളുടെ കാഴ്ച മറയുന്നതാണ് അപകടത്തിനു പ്രധാന കാരണം. ഇതിനു സമീപം വാഹനങ്ങൾ പാർക്കു ചെയ്യുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. തടി നീക്കം ചെയ്യാൻ പിഡബ്ല്യുഡി അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് വാർഡംഗം ആലീസ് ബിനു പറഞ്ഞു. തടി ലേലത്തിൽ പോകാത്തതിനാലാണു റോഡരികിൽ സൂക്ഷിക്കേണ്ടി വന്നതെന്നും അപകടമൊഴിവാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.