കടൽച്ചെമ്മീൻ കയറ്റുമതി: കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു
Mail This Article
കൊച്ചി∙ യുഎസിലേക്കുള്ള കടൽച്ചെമ്മീൻ കയറ്റുമതി ഉൾപ്പെടെ സമുദ്രോൽപന്ന കയറ്റുമതി മേഖലയിലെ പ്രശ്നങ്ങളും അവയെ തരണം ചെയ്യാൻ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) നടത്തുന്ന ശ്രമങ്ങളും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു. എംപിഇഡിഎ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ ചെയർമാൻ ഡി.വി. സ്വാമി, ഡയറക്ടർ എം. കാർത്തികേയൻ എന്നിവർ ചേർന്നു സ്വീകരിച്ചു. എംപിഇഡിഎയുടെ പ്രവർത്തനങ്ങളും സമുദ്രോൽപന്ന കയറ്റുമതി മേഖലയിലെ നേട്ടങ്ങളും കേന്ദ്രമന്ത്രി വിലയിരുത്തി. ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതി അളവ് 2023-24 കാലയളവിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിയെങ്കിലും മൂല്യത്തിൽ ഇടിവുണ്ടായിരുന്നു. 17,81,602 ടൺ കയറ്റി അയച്ചപ്പോൾ 7.38 ബില്യൻ ഡോളർ (60,523.89 കോടി രൂപ) ആയിരുന്നു കയറ്റുമതി മൂല്യം.