കെട്ടിടം വാടകയ്ക്കെടുത്ത് വേശ്യാവൃത്തി; കാപ്പ കേസ് പ്രതിയടക്കം 4 പേർ അറസ്റ്റിൽ
Mail This Article
കൊച്ചി∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കെട്ടിടം വാടകയ്ക്കെടുത്ത് വേശ്യാവൃത്തി നടത്തിയ സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം 4 പേർ അറസ്റ്റിൽ. കോഴിക്കോട് വടകര സ്വദേശി സി.രാജേഷ് (39), തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പി.വിഷ്ണു (35), തൃശൂർ ചാലക്കുടി സ്വദേശി ഷിജോൺ (44), എറണാകുളം തമ്മനം സ്വദേശി ആർ.ജി.സുരേഷ് (49) എന്നിവരാണ് അറസ്റ്റിലായത്.
വിവേകാനന്ദ റോഡിലുളള ഇരുനില കെട്ടിടത്തിൽ വേശ്യാവൃത്തി നടത്തുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാധിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഷിജോണിനെതിരെ തൃശൂർ ജില്ലയിലും മറ്റുമായി 14 ഓളം ക്രിമിനൽ കേസുകളുണ്ട്. ഇയാളെ ഫെബ്രുവരി 10ന് കാപ്പ ചുമത്തി തൃശൂർ ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. വിഷ്ണുവിനെതിരെ മോഷണ കേസുകളുണ്ട്. മറ്റു പ്രതികളുടെ കേസ് വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സുദർശന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ജയകുമാറിന്റെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ് ജോയിയും സബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, സി.അനൂപ്, ഇന്ദുചൂടൻ, സെൽവരാജ്, പിങ്ക് പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐമാരായ ഷൈനിമോൾ, സി.ആർ.സിന്ധു, എസ്‌സിപിഒ സി.വി.നിഷ, സിപിഒ ജാനി ഫിലിൻ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്‌സിപിഒമാരായ ജിജിമോൻ സെബാസ്റ്റ്യൻ, സനീഷ്, സിപിഒമാരായ സുനോയി, സോമരാജൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.