കേരളീയ സമൂഹം പുലർത്തുന്ന നിസംഗത അപായസൂചന നൽകുന്നത്: തുഷാർ ഗാന്ധി
Mail This Article
കൊച്ചി∙ പുരോഗമന സമൂഹമെന്ന നിലയിൽ മികച്ച സാമൂഹിക നിലപാടുകൾ എടുക്കുന്ന കേരളീയർ സ്ത്രീകൾക്കെതിരെ അക്രമം നടത്തിയ നടന്മാരെ ആരാധിക്കുന്ന നടപടി അദ്ഭുതപ്പെടുത്തുന്നുവെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. തേവര സേക്രട്ട് ഹാർട്ട് കോളജ് ജേണലിസം വിഭാഗവുമായി ചേർന്ന് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മാധ്യമ പ്രവർത്തനത്തിലെ ഗാന്ധിയൻ മൂല്യങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘അക്രമങ്ങൾക്കെതിരെ ചെറുവിരൽ അനക്കാതെ മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പ്രവണത വർധിക്കുകയാണ്. ഇൻഡോറിൽ പട്ടാപകൽ പീഡനത്തിനിരയായ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ ചിത്രീകരിച്ച സംഭവമടക്കം നിരവധി ഉദാഹരണങ്ങൾ ഇത്തരത്തിൽ എടുത്ത് കാണിക്കാൻ കഴിയും. ഉയർന്ന ബൗദ്ധികനിലവാരമുള്ള കേരളീയ സമൂഹം പുലർത്തുന്ന നിസംഗത അപായസൂചന നൽകുന്ന ഒന്നാണ്.
മാധ്യമങ്ങൾ ഭരണകർത്താക്കളുടെ അടിമത്തം സ്വീകരിക്കുന്ന നിലപാടാണ് കൈകൊണ്ടിട്ടുള്ളത്. പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നുണ്ട്. എന്നാൽ സാധാരണക്കാരടക്കം അദൃശമായ സെൻസർഷിപ്പിനെ ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഗാന്ധിജി പറഞ്ഞ സെൻസർഷിപ് ആത്മസംയമനത്തെയാണ് സൂചിപ്പിക്കുന്നത്. നിലവിൽ ദൃശ്യമാധ്യമങ്ങളിൽ അവതാരകരുടെ ആക്രോശങ്ങളാണ് നിറയുന്നത്. ചർച്ചകൾ വെറും വിനോദപാധികളായി മാറി. സ്ഫോടനാത്മകമായ വാർത്തകൾ സൃഷ്ടിക്കുന്നതിലല്ല മാധ്യമപ്രവർത്തകർ ശ്രദ്ധിക്കേണ്ടത്. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്’– അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സി.എസ്.ബിജു, ജേണലിസം വകുപ്പ് ഡയറക്ടർ ബാബു ജോസഫ്, പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ എന്നിവർ സംസാരിച്ചു.