ADVERTISEMENT

ആലുവ∙ സ്വകാര്യ ബസുകൾ നഗരം ചുറ്റാൻ മടിച്ചു ബാങ്ക് ജംക്‌ഷനിൽ യാത്ര അവസാനിപ്പിച്ചു നേരെ സ്റ്റാൻഡിലേക്കു പോകുന്നതു മൂലം വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അടക്കം ഇതിനെതിരെ പരാതി ഉയർന്നെങ്കിലും മോട്ടർ വാഹന വകുപ്പും പൊലീസും കർശന നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മുൻപു വിഡിയോ ദൃശ്യം സഹിതം പരാതി നൽകിയവരെ മോട്ടർ വാഹന ഉദ്യോഗസ്ഥർ ഹിയറിങ് എന്ന പേരിൽ വിളിച്ചു വരുത്തിയെങ്കിലും ആരോപണ വിധേയരായ ബസ് ജീവനക്കാരുടെ സാന്നിധ്യത്തിൽ അവർക്ക് അവഹേളിതരായി മടങ്ങേണ്ടി വന്നു എന്നു പറയുന്നു.

അതിനാൽ രേഖാമൂലം പരാതി നൽകാൻ ഇപ്പോൾ യാത്രക്കാർ തയാറാകുന്നില്ല. ഇന്നലെ രാവിലെ എറണാകുളത്തു നിന്ന് ആലുവയിലേക്കു വന്ന ഒരു സ്വകാര്യ ബസ് ബാങ്ക് കവലയിൽ യാത്ര അവസാനിപ്പിച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവരെ റോഡിൽ ഇറക്കിവിട്ടു. യാത്രക്കാർ എതിർത്തപ്പോൾ ബ്രേക്ക് തകരാറിലാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പുളിഞ്ചോടിൽ നിന്നു ബസിൽ കയറിയ എച്ച്. സന്തോഷ് എന്ന യാത്രക്കാരൻ ഡ്രൈവറുടെ നിലപാടിനെ ഒറ്റയ്ക്കു ശക്തമായി എതിർത്തു.

 തർക്കത്തിനൊടുവിൽ ബസ് പമ്പ് കവല, റെയിൽവേ സ്റ്റേഷൻ, കാരോത്തുകുഴി ആശുപത്രി വഴി സ്റ്റാൻഡിലേക്ക് ഓടിക്കാൻ ഡ്രൈവർ നിർബന്ധിതനായി.  എന്നാൽ, യാത്രക്കാരുടെ ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ പലതരം അഭ്യാസങ്ങൾ കാണിച്ചാണ് ഡ്രൈവർ പിന്നീടു ബസ് ഓടിച്ചതെന്നു ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. ബസുകൾ ബാങ്ക് ജംക്‌ഷനിൽ യാത്ര അവസാനിപ്പിച്ചാൽ അതു കഴിഞ്ഞുള്ള 2 കിലോമീറ്റർ ദൂരത്തിനുള്ളിലെ സ്റ്റോപ്പുകളിൽ ഇറങ്ങാനുള്ളവർക്ക് ഓട്ടോറിക്ഷ വിളിച്ചു പോകേണ്ടി വരും. വീണ്ടും 30 രൂപ മുടക്കാൻ വിദ്യാർഥികൾക്കും മറ്റും കഴിയില്ല.

English Summary:

Commuters in Kerala, particularly students, are facing hardships due to private buses ending their trips prematurely at Bank Junction. Despite complaints lodged with authorities, including the Chief Minister's office, passengers allege inaction by the Motor Vehicles Department and the police. The article highlights the experiences of passengers who faced humiliation after filing formal complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com