കഥകൾ പറഞ്ഞ പറവൂരിൽ അക്ഷരപ്രയാണത്തിന് കാവ്യ സുന്ദര വരവേൽപ്പ്
Mail This Article
‘‘എൻ.പറവൂർ എൻ നാട്, കാഥികരത്നം പിറന്ന നാട്, കഥകൾ പറഞ്ഞൊരു നാട്’’, പറവൂരിലെ അക്ഷരപ്രയാണത്തെ വരവേറ്റ് കേസരി ബാലകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തിൽ ചേർന്ന യോഗത്തിൽ പറവൂരിന്റെ പ്രശസ്തി വാനോളമെത്തിച്ചവരെക്കുറിച്ച് സലിംകുമാർ എഴുതിയ പാട്ട് വിനോദ് കെടാമംഗലവും ഒ.യു.ബഷീറും ഒരുമിച്ചാലപിച്ചപ്പോൾ സദസ്സിന് ആവേശം.
കെടാമംഗലം സദാനന്ദന്റെ അനശ്വര കഥാപ്രസംഗമായ രമണനിലെ ആമുഖഗാനവും പാടിയാണ് ഇരുവരും വേദി വിട്ടത്. കേരളത്തിലെ സാംസ്കാരിക രംഗം പല രംഗത്തും തളർച്ച നേരിടുമ്പോൾ ഗ്രന്ഥശാലാ പ്രസ്ഥാനം തലയെടുപ്പോടെ മുന്നോട്ടു പോകുന്നുണ്ടെന്നും ഹോർത്തൂസ് പോലുള്ള സാംസ്കാരിക സംഗമങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും എഴുത്തുകാരനും അധ്യാപകനുമായ എൻ.എം.പിയേഴ്സൻ ചൂണ്ടിക്കാട്ടി.
സാംസ്കാരിക പ്രതിരോധങ്ങളാണ് പുതിയകാലത്തിന്റെ ആവശ്യമെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റും അധ്യാപകനുമായ ഡോ.കെ.വി കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. അക്ഷരമാതൃക കെ.വി.കുഞ്ഞിക്കൃഷ്ണനിൽ നിന്ന് മലയാള മനോരമ തൊഴിൽവീഥി എഡിറ്റർ ഇൻ ചാർജ് ശ്രീജിത്.കെ.വാരിയർ ഏറ്റുവാങ്ങി.
ബി.ബി.നന്ദയുടെ കാവ്യാലാപനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കേസരി ആർട്സ് ആൻഡ് സയൻസ് കോളജ് സ്പെഷൽ ഓഫിസർ ജോബി വർഗീസ്, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത്, പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡന്റ് ടൈറ്റസ് ഗോതുരുത്ത്, വായനശാല പ്രവർത്തകരായ ബെന്നി ജോസഫ്, പി.പി.സുകുമാരൻ, വി.എസ്.അനിൽ തുടങ്ങിയവർ പങ്കെടുത്തു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.