ബോട്ട്ജെട്ടിയിൽ അപകടക്കുഴി; കാനയ്ക്കുള്ള കുഴി നടപ്പാതയുടെ മധ്യത്തിലൂടെ
Mail This Article
ഫോർട്ട്കൊച്ചി ∙ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. ജലഗതാഗത വകുപ്പിന്റെ കസ്റ്റംസ് ബോട്ട് ജെട്ടിയിൽ വരുന്ന യാത്രക്കാർ സൂക്ഷിച്ചു നടന്നില്ലെങ്കിൽ കാൽ തെന്നി വൻ കുഴിയിൽ വീഴും. ജെട്ടിയിലേക്കുള്ള നടപ്പാതയുടെ മധ്യത്തിലൂടെയാണ് കാന നിർമാണത്തിനായി വൻ കുഴി വെട്ടിയിരിക്കുന്നത്. ഇതിനരികിൽ കയർ കെട്ടി തിരിച്ചിട്ടുള്ള ഇടുങ്ങിയ സ്ഥലത്ത് കൂടെ വേണം യാത്രക്കാർക്ക് ജെട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ.
ജെട്ടിയുടെ നവീകരണ ജോലികൾ ആരംഭിച്ചിട്ട് 3 മാസം കഴിഞ്ഞെങ്കിലും കാര്യമായ ജോലികൾ നടന്നിട്ടില്ല. സിഎസ്എംഎൽ നേതൃത്വത്തിലാണ് നിർമാണ ജോലികൾ നടക്കുന്നത്. കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചതോടെ എറണാകുളത്തേക്ക് ഗതാഗത കുരുക്കിൽ പെടാതെ എത്തുന്നതിന് നൂറുകണക്കിനാളുകളാണ് ഈ ബോട്ട് ജെട്ടിയിലേക്ക് കൂടുതലായി എത്തുന്നത്. ലക്ഷങ്ങൾ മുടക്കിയുള്ള നിർമാണ ജോലികൾ എത്രയും പെട്ടെന്ന് തീർക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.