ADVERTISEMENT

കൊച്ചി ∙ കൊച്ചിയുടെ കായൽത്തീരഭംഗി തിരശ്ശീലകളിൽ നിറച്ച സുഭാഷ് പാർക്കിന്റെ പച്ചമരത്തണലിൽ തുടങ്ങിയ ഇന്നലത്തെ അക്ഷരപ്രയാണത്തിന് ജില്ലയുടെ  സാംസ്കാരിക ഭൂമികയായ പറവൂരിൽ സമാപനം. മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ട് നടത്തുന്ന സാഹിത്യ–സാംസ്കാരിക ഉത്സവമായ ‘ഹോർത്തൂസി’ന്റെ സന്ദേശവുമായുള്ള അക്ഷരപ്രയാണം ഇന്ന് സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ മണ്ണിൽ.

horthus-new-jpeg

കൊച്ചി മേയർ എം.അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തതോടെ രണ്ടാം ദിവസത്തെ പര്യടനം തുടങ്ങി. സി ഹെഡ് ഡയറക്ടർ ഡോ. രാജൻ ചെടമ്പത്ത്, വടുതല ആർച്ച് ബിഷപ് അട്ടിപ്പേറ്റി പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. ഷിബു സേവ്യർ, പ്രിൻസിപ്പൽ പി.എ.ലിസി, മനോരമ നല്ലപാഠം അധ്യാപക കോ ഓർഡിനേറ്റർ ജീമ സുനിൽ, മനോരമ ചീഫ് ഓഫ് ബ്യൂറോ എൻ.ജയചന്ദ്രൻ, അസിസ്റ്റന്റ് എഡിറ്റർ രാജീവ് മേനോൻ എന്നിവരും സ്കൂളിലെ വിദ്യാർഥിസംഘവും പങ്കെടുത്തു. അലൻ എസ്.പുലിക്കോട്ടിലിന്റെ നൃത്തവും സാൻവി കൃഷ്ണയുടെ കവിതാലാപനവും ഫ്ലാഗ് ഓഫ് ചടങ്ങിനു മാറ്റേകി. സുഭാഷ് പാർക്ക് പരിപാലന സംഘത്തിലുള്ള ഭവാനി നാടൻപാട്ടുമായാണ് അക്ഷരപ്രയാണത്തിൽ ആവേശമായത്. 

കാലടി ശ്രീ ശാരദ വിദ്യാലയ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് എന്നിവിടങ്ങളിലെ സ്വീകരണശേഷം കേസരി ബാലകൃഷ്ണപിള്ളയുടെ  സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന പറവൂർ മാടവനപ്പറമ്പിലാണ് ജില്ലയിലെ പര്യടനം സമാപിച്ചത്. രണ്ടു ദിനങ്ങളിൽ അക്ഷരപ്രയാണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഏറ്റുവാങ്ങിയ അക്ഷരങ്ങൾ കോഴിക്കോട്ടെ ഹോർത്തൂസ് വേദിയിൽ സ്ഥാപിക്കും.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

’’ കൊച്ചിയാണു സംസ്ഥാനത്തെ ഏക കോസ്മോപ്പൊലിറ്റൻ നഗരം. വിവിധ ഭാഷകളുള്ള, ഭക്ഷണരീതികളുള്ള, യൂറോപ്യൻ പൈതൃകത്തിന്റെ മുദ്ര പതിഞ്ഞ നഗരം കൊച്ചിയാണ്. അറേബ്യൻ, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് തുടങ്ങി എല്ലാവരുടെയും കയ്യൊപ്പു പതിഞ്ഞ നഗരമാണു കൊച്ചി. മറ്റൊരു നഗരത്തിലും ഇത്രയും പൈതൃകം കാണാനാകില്ല. ഭാവിയിൽ കൊച്ചിയിലും സാഹിത്യ, സാംസ്കാരിക, നാടകോത്സവങ്ങൾ നടത്തുന്നതിൽ ‘മലയാള മനോരമ’ മുൻകയ്യെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നമ്മുടെ പാരമ്പര്യ അറിവുകളും ഭാഷയുമെല്ലാം നേരത്തേ തന്നെ രേഖപ്പെടുത്തി വയ്ക്കേണ്ടത് അടിസ്ഥാനപരമായ കാര്യമാണ്. ഇതു യൂറോപ്യൻമാർ നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മൾ ഇപ്പോഴും അതു തിരിച്ചറിഞ്ഞു വരുന്നതേയുള്ളൂ’’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com