വരുന്നൂ, ഔഷധി ജംക്‌ഷനിൽ പുതിയ സിഗ്നൽ ലൈറ്റ്
Mail This Article
പെരുമ്പാവൂർ ∙ഏറെ തിരക്കുള്ളതും അപകടം നിറഞ്ഞതുമായ എംസി റോഡിലെ ഔഷധി ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകൾ വരുന്നു. നിരന്തരം അപകടമുണ്ടായ സമയത്ത് തീരുമാനിച്ചതാണെങ്കിലും ഇപ്പോഴാണ് യാഥാർഥ്യമാകുന്നത്.ഇരുമ്പു കാലുകൾ സ്ഥാപിക്കുകയും വൈദ്യുതി കണക്‌ഷൻ നൽകുകയും ചെയ്തു. ലൈറ്റുകൾ സ്ഥാപിക്കലും അനുബന്ധ ജോലികളുമാണ്് അവശേഷിക്കുന്നത്. ഇതോടെ ടൗണിൽ അടുത്തടുത്ത് 2 സിഗ്നൽ ജംക്‌ഷനുകളാകും. ഇവിടെ നിന്നു 150 മീറ്റർ അകലെയാണ് എംസി റോഡും എഎം റോഡും സംഗമിക്കുന്ന കാലടി കവലയിലെ സിഗ്നൽ.സിഗ്നൽ സ്ഥാപിക്കുമ്പോൾ കാലടി കവല കഴിഞ്ഞു വരുന്ന വാഹനങ്ങൾ ഔഷധി കവലയിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ രണ്ടിടത്തെയും സിഗ്നൽ സമയത്തിൽ തുടർച്ചയുണ്ടാകുന്ന വിധത്തിൽ ക്രമീകരിക്കേണ്ടി വരും.കോടതി റോഡും കെ.ഹരിഹരയ്യർ റോഡും( ടെംപിൾ റോഡ്) സംഗമിക്കുന്ന സ്ഥലമാണ് എംസി റോഡിലെ ഔഷധി കവല.
തിരക്കും അപകടങ്ങളും പതിവുള്ള സ്ഥലമാണ്. ട്രാഫിക് പൊലീസാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.ഒന്നര വർഷം മുൻപ് നിരന്തരം അപകടം ഉണ്ടാകുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ചില നവീകരണങ്ങളും സുരക്ഷാമാർഗങ്ങളും സ്വീകരിച്ചത്. കയ്യേറ്റം കണ്ടെത്താൻ താലൂക്ക് സർവേയർ അളന്നു. കോടതി റോഡിൽ നിന്നു എംസി റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു തുറന്നു കിടന്ന കലുങ്ക് സ്ലാബിട്ടു മൂടി വീതി കൂട്ടി.കുഴികൾ അറ്റകുറ്റപ്പണി നടത്തി.ഭാരവാഹനങ്ങൾ ടെംപിൾ റോഡിലേക്കു തിരിഞ്ഞു പോകാത്തത് ഇപ്പോഴും പ്രശ്നമാണ്. ജംക്‌ഷനിൽ എത്തുമ്പോൾ പൊലീസ് ഇടപെട്ട് തിരിച്ചു വിടുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു.