എൻജിൻ നിലച്ച് റോ– റോ അഴിമുഖത്തേക്ക് ഒഴുകി
Mail This Article
എളങ്കുന്നപ്പുഴ∙ റോ–റോ രണ്ടും എൻജിൻ തകരാർമൂലം കെട്ടിയിട്ടതിനെതുടർന്നു വൈപ്പിൻ ഫോർട്ട്‌കൊച്ചി റൂട്ടിൽ റോ–റോ സർവീസ് 35 മിനിറ്റ് നിലച്ചു. ഇതോടെ ഫോർട്ട്‌കൊച്ചിയിലേക്കിറങ്ങാൻ വൈപ്പിൻ ജെട്ടിയിലെത്തിയ കെ.ജെ.മാക്‌സി എംഎൽഎ,ഡപ്യൂട്ടി മേയർ കെ.എ.അൻസിയ ഉൾപ്പെടെ ഇരു ഭാഗത്തും വാഹനങ്ങളുമായും അല്ലാതെയും എത്തിയ നൂറുകണക്കിനു പേർ അക്കരെയിക്കരെയിറങ്ങാൻ കഴിയാതെ നട്ടം തിരിഞ്ഞു. ഫോർട്ട്‌കൊച്ചിയിൽ നിന്നു യാത്രക്കാരുമായി വൈപ്പിനിലേക്കു പുറപ്പെട്ട റോറോ സേതുസാഗർ-1 അഴിമുഖമധ്യത്തിൽ 5.45ന് എൻജിൻ നിലച്ച് ഒഴുകി. ഏതാനും ദൂരം ഒഴുകിയ റോ–റോ ഏറെ സാഹസപ്പെട്ടു ജീവനക്കാർ വൈപ്പിൻജെട്ടിയിൽ അടുപ്പിക്കുകയായിരുന്നു. കായലിലേക്കു തളളുന്ന മാലിന്യവും ഒഴുകിയെത്തിയ ആഫ്രിക്കൻപായലും കയറി വെള്ളം കയറാതായി എൻജിൻ ചൂടായി നിലച്ചതാണ് റോ–റോ ഒഴുകാനിടയാക്കിയത്. അവ നീക്കം ചെയ്തു അരമണിക്കൂറിനുള്ളിൽ സർവീസ് പുനരാരംഭിച്ചു.
ഒഴുക്ക് ശക്തമായതോടെ എൻജിൻ തകരാറുള്ള സേതുസാഗർ -2 വൈകിട്ട് 5മുതൽ സർവീസിൽ നിന്നു മാറ്റി വൈപ്പിനിൽ കെട്ടിയിട്ടിരുന്നു.കുണ്ടന്നൂർ– തേവരപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചതിനെ തുടർന്നു പശ്ചിമ കൊച്ചിയിൽ നിന്നു നഗരത്തിലെത്താൻ പ്രതിസന്ധിയുണ്ട്. ഇതുമൂലം റോ–റോ സർവീസിൽ എത്തുന്നവരുടെ എണ്ണം പതിന്മടങ്ങായി. അടിക്കടി റോ–റോ തകരാറിലാകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. മെച്ചപ്പെട്ടരീതിയിൽ അറ്റകുറ്റപ്പണി നടത്തി റോ–റോ സർവീസ് കാര്യക്ഷമാക്കണമെന്നു റോ–റോ പാസഞ്ചേഴ്‌സ് അസോസിയേഷൻ കൺവീനർ ജോണി വൈപ്പിൻ ആവശ്യപ്പെട്ടു.
3-ാം റോ–റോ നിർമാണവും ത്വരിതപ്പെടുത്തണം. വീണ്ടും ഒരു റോ–റോ മാത്രമാകുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിന് ഫെറിബോട്ട് സർവീസ് വൈപ്പിനിലെ കിൻകൊ ജെട്ടിയിൽ നിന്നു ഫോർട്ട്‌കൊച്ചിയിലേക്കു പുനരാരംഭിക്കണമെന്നു വൈപ്പിൻ ഫോർ്ട്ട്‌കൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ചമ്മണി ആവശ്യപ്പെട്ടു.ഇന്നു മുതൽ ഒരു റോ–റോ മാത്രമായിരിക്കും സർവീസ് നടത്തുക.റോ–റോ സേതുസാഗർ-2 അറ്റകുറ്റപ്പണിക്കായി സർവീസിൽ നിന്നു മാറ്റും.