വൈദ്യുത കമ്പിയിലേക്ക് ചാഞ്ഞ് മരങ്ങൾ; അപകടഭീഷണി ഒഴിവാക്കാൻ നടപടി വേണം
Mail This Article
പറവൂർ ∙ തെങ്ങും ഇല്ലിയും വൈദ്യുത കമ്പികളിലേക്ക് ചാഞ്ഞു നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. കൊട്ടുവള്ളിക്കാട് നിന്നു ചെട്ടിക്കാട് പള്ളിയിലേക്ക് പോകുന്ന റൂട്ടിലാണ് 11 കെവി വൈദ്യുത ലൈനിലേക്ക് തെങ്ങ് ചാഞ്ഞു നിൽക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് റോഡിലേക്ക് ചാഞ്ഞത്. വൈദ്യുത കമ്പിയുമായി തൊട്ടുരുമ്മി നിൽക്കുന്നതിനാൽ ഈ തെങ്ങിൽ കയറാൻ സാധിക്കുന്നില്ല. കുറച്ചു നാൾ മുൻപ് ഓലയും തേങ്ങയും വഴിയിലൂടെ പോയ കാറിന്റെ മുകളിലേക്ക് വീണ് അപകടമുണ്ടായി. ഏതാനും ആഴ്ചകൾക്ക് മുൻപ് മേഖലയിൽ മറ്റൊരിടത്ത് ഇത്തരത്തിൽ ചാഞ്ഞു നിന്ന തെങ്ങ് ഒടിഞ്ഞു വീണു വൈദ്യുത കമ്പികൾ പൊട്ടിയിരുന്നു.അനുദിനം ഒട്ടേറെ വാഹനങ്ങൾ പോകുന്ന വഴിയിലാണ് അപകടഭീഷണി. അനേകം സ്കൂൾ വിദ്യാർഥികളും പതിവായി സഞ്ചരിക്കുന്ന റോഡാണിത്.
തെങ്ങിന്റെ നിൽപു കണ്ടാൽ ഭയം തോന്നുമെന്നും പഞ്ചായത്ത്, കെഎസ്ഇബി അധികൃതരോടെല്ലാം പരാതി പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പറവൂർ മാക്കനായി മാർക്കണ്ഡേയ ക്ഷേത്രത്തിന് തെക്ക് വശത്താണ് ഇല്ലികൾ വൈദ്യുതി കമ്പികളിലേക്ക് ചാഞ്ഞു നിൽക്കുന്നത്. ചിറ്റാറ്റുകര പഞ്ചായത്തിൽ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. ഇതും അനേകം വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണ്. അപകടഭീഷണി അടിയന്തരമായി ഒഴിവാക്കണമെന്നു മാക്കനായി റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ നടപടി ആവശ്യപ്പെട്ടു മാക്കനായി സെൻട്രൽ റസിഡൻസ് അസോസിയേഷൻ ദേവസ്വം ബോർഡിനും പരാതി നൽകിയിട്ടുണ്ട്.