ADVERTISEMENT

തൊടുപുഴ∙ ബ്രിട്ടിഷുകാർ നിർമിച്ചതു മുതലുള്ള തൂക്കുപാലങ്ങൾ ഇടുക്കിയിലുണ്ട്. കാഴ്ചയിലെ കൗതുകം എന്നതിനപ്പുറം കുറെ ആളുകളുടെ യാത്രാമാർഗം കൂടിയാണ് ഇവ. വേണ്ടത്ര ശ്രദ്ധ ലഭിക്കാതെയും കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതെയും ഇവ അപകടം പതിയിരിക്കുന്ന കെണികളായി മാറി. അധികൃതർ എത്രയും പെട്ടെന്ന് ഇടപെടൽ നടത്തിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടായേക്കാം. ജില്ലയിലെ തൂക്കുപാലങ്ങളുടെ അവസ്ഥയിലൂടെ.

മൂന്നാറിൽ പാലം അന്നാറ്, ഇന്നൊന്ന്
മൂന്നാർ ടൗൺ, പഴയ മൂന്നാർ, പഴയ മൂന്നാർ ഹൈറേഞ്ച് ക്ലബ്, നല്ലതണ്ണി, നാഗർ മുടി, ചൊക്കനാട് എന്നിവിടങ്ങളിലായി 6 തൂക്കുപാലങ്ങൾ ഉണ്ടായിരുന്നു. ബ്രിട്ടിഷുകാർ നിർമിച്ച ഇവയിൽ ചൊക്കനാട്, പഴയ മൂന്നാർ, ഹൈറേഞ്ച് ക്ലബ് എന്നിവിടങ്ങളിലെ പാലങ്ങൾ ഒഴികെയുള്ളവ കാലപ്പഴക്കത്താൽ നശിച്ചു. 2018ലെ പ്രളയത്തിൽ പഴയ മൂന്നാർ, ഹൈറേഞ്ച് ക്ലബ് എന്നിവിടങ്ങളിലെ രണ്ടു പാലങ്ങളും തകർന്നു. ഇവ രണ്ടും തകർന്നതോടെ ഈ ഭാഗത്തേക്കു സഞ്ചാരികളുടെ വരവു നിലച്ചു. നിലവിൽ ചൊക്കനാട് ആശുപത്രിക്കു സമീപം മാത്രമാണു പാലമുള്ളത്. പലകകൾ നശിക്കുകയും ഇരുമ്പ് വടങ്ങൾക്കു ബലക്ഷയം സംഭവിക്കുകയും ചെയ്തതിനാൽ ഈ പാലവും അടച്ചിട്ടിരിക്കുകയാണ്.

അറ്റകുറ്റപ്പണിയോ? അതെന്തു സാധനം?
കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് ഒരു പതിറ്റാണ്ടു മുൻപ് നിർമിച്ച അയ്യപ്പൻകോവിൽ തൂക്കുപാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ നടപടി വൈകുന്നു. ഇടുക്കി ജലസംഭരണിക്കു കുറുകെ 2012-13 കാലഘട്ടത്തിൽ തൂക്കുപാലം പണിത ശേഷം അറ്റകുറ്റപ്പണി നടത്തിയിട്ടേയില്ല. അറ്റകുറ്റപ്പണിക്കു പലതവണ രൂപരേഖ തയാറാക്കിയിരുന്നെങ്കിലും നവീകരിക്കാൻ നടപടിയില്ല.

കഴി‍ഞ്ഞ ഓണക്കാലത്ത്, അനുവദനീയമായതിൽ കൂടുതൽ ആളുകൾ പാലത്തിൽ കയറിയത് അപകടഭീഷണി സൃഷ്ടിച്ചിരുന്നു. തുടർന്ന് ഒരേസമയം 40 പേരിൽ കൂടുതൽ പ്രവേശിക്കുന്നത് നിരോധിച്ചു കലക്ടർ ഉത്തരവിറക്കി. നിലവിൽ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് കുറവായതിനാൽ തൂക്കുപാലത്തിന്റെ മേഖലയിൽ വെള്ളം എത്തിയിട്ടില്ല. അതിനാൽ സഞ്ചാരികളുടെ എണ്ണം കുറവാണ്.

അയ്യപ്പൻകോവിൽ തൂക്കുപാലം.
അയ്യപ്പൻകോവിൽ തൂക്കുപാലം.

പണിയുംതോറും കേടാകും പാലം
രാജാക്കാട് പൊന്മുടി അണക്കെട്ടിനു താഴെ 4 പതിറ്റാണ്ടു മുൻപു നിർമിച്ച തൂക്കുപാലത്തിൽ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ വീണ്ടും രംഗത്തെത്തി. മുൻപ് പല തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും പാലത്തിലെ ഇരുമ്പ് കേഡറുകൾ ഇളകി. കേഡറുകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന നട്ടുകളും അകന്നു. അപകടാവസ്ഥയിലായതോടെ ഇതുവഴി വാഹന ഗതാഗതം നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com