ADVERTISEMENT

തൊടുപുഴ ∙ നാടും നഗരവും ക്രിസ്മസ് ആഘോഷത്തിൽ. ആഘോഷങ്ങളുടെ ഭാഗമായി വിവിധ പള്ളികളുടെ നേതൃത്വത്തിൽ കാരൾ ഗാന മത്സരവും ക്രിസ്മസ് പാപ്പ മത്സരവും സംഘടിപ്പിച്ചു. കോളജുകളിലും സ്കൂളുകളിലുമെല്ലാം വർണാഭമായ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു. ആരാധനാലയങ്ങളും ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി. ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ കർമങ്ങൾ നടക്കും. അവധി ദിനങ്ങൾ ആഘോഷമാക്കാൻ എത്തുന്നവർക്കായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരുങ്ങി.  

തിരക്കിലമർന്ന്  വിപണി 
ക്രിസ്മസ് എത്തിയതോടെ, വസ്ത്രവ്യാപാര മേഖലയും പടക്കവിപണിയും തിരക്കിലായി. കേക്കിനും ആവശ്യക്കാരേറെ. എല്ലാ ആഘോഷവേളകളിലും കേക്ക്‌ സുലഭമാണെങ്കിലും ക്രിസ്മസ് കാലമായതോടെ ബേക്കറികളിൽ കേക്കുകളാണ് താരം. പ്ലം കേക്കുകൾക്കും കാരറ്റ് കേക്കുകൾക്കുമാണ് ഇത്തവണയും പ്രിയമേറെ. ഫ്രഷ് ക്രീം കേക്കുകൾക്കും കസ്റ്റമൈസ്ഡ് കേക്കുകൾക്കും ആവശ്യക്കാരേറെയുണ്ട്. ക്രിസ്മസ് കഴിഞ്ഞാൽ ന്യൂഇയർ തലേന്നാണ് മികച്ച വിൽപന നടക്കുക. 

പടക്ക വിപണി ഉഷാറായി. ആഘോഷദിവസങ്ങളിൽ ഉണ്ടാവാൻ ഇടയുള്ള തിരക്ക് മുന്നിൽ കണ്ട് വ്യാപാരികൾ കൂടുതൽ സ്റ്റോക്കുകളെത്തിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പടക്ക വിപണിയിൽ വിലവർധന ഉള്ളതായി വ്യാപാരികൾ പറയുന്നു. ശബ്ദത്തെക്കാൾ വർണങ്ങൾക്കു പ്രാധാന്യം നൽകുന്ന ഇനങ്ങൾക്കാണ് ആവശ്യക്കാരേറെ. കമ്പിത്തിരി, ചക്രം, മത്താപ്പൂ എന്നിവയ്ക്കൊക്ക തന്നെയാണ് ഇത്തവണയും ആവശ്യക്കാർ കൂടുതൽ. റോക്കറ്റ്, സ്കൈ ഷോട്ട്സ്, ഓലപ്പടക്കം എന്നിവയെല്ലാം ക്രിസ്മസ് ആഘോഷങ്ങൾക്കു മോടി കൂട്ടാൻ വിപണിയിലുണ്ട്.

 മത്സ്യ–മാംസ വിപണി
ഇറച്ചിക്കോഴി കിലോഗ്രാമിന് 130–135 രൂപ നിരക്കിലായിരുന്നു ഇന്നലെ തൊടുപുഴ മേഖലയിൽ വിൽപന. നാടൻ കോഴിക്ക് 200 രൂപയും. ബീഫ് കിലോഗ്രാമിനു 400 രൂപയാണ് പല കടകളിലും ഈടാക്കുന്നത്. പന്നിയിറച്ചി വില കൂടി 300 രൂപയായി.  മത്സ്യ വിപണിയിലും ചില ഇനങ്ങൾക്കു വിലയിൽ വർധനയുണ്ട്. കേര (തുണ്ടം)–350–380, ചൂര–180–200, ഓലക്കുടി–360–400 എന്നിങ്ങനെയാണ് വില.

കൗതുകം നിറച്ച് അണക്കെട്ടുകൾ 
ചെറുതോണി ∙ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് സഞ്ചാരികൾക്കായി തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഇന്നലെ കണ്ടു മടങ്ങിയത് 482 പേർ. ഇതിൽ 69 പേർ കുട്ടികളാണ്.  ഇന്നലെ 316 പേർ അണക്കെട്ടുകൾ സന്ദർശിച്ചിരുന്നു. ആദ്യ ദിനം 184 മുതിർന്നവരും 8 കുട്ടികളും ഉൾപ്പെടെ 192 പേരാണ് ഇവിടേക്ക് എത്തിയിരുന്നത്. നിലവിൽ 6 ബഗ്ഗി കാറുകളാണ് അണക്കെട്ടുകൾക്ക് മുകളിലൂടെ സവാരി ചെയ്യുന്നത്.

പുതുതായി 2 ബഗ്ഗി കാറുകൾ കൂടി എത്തുമെന്ന് ഹൈഡൽ ടൂറിസം വിഭാഗം അറിയിച്ചിരുന്നെങ്കിലും ഇന്നലെയും എത്തിയിട്ടില്ല. നിലവിൽ ദിവസം പരമാവധി 500 സഞ്ചാരികൾക്കു മാത്രമാണ് അണക്കെട്ടുകൾ കാണാനാവുക. സഞ്ചാരികൾക്ക് അണക്കെട്ടിനു മുകളിലൂടെ നടന്നു പോകാൻ അവസരമുണ്ടായിരുന്ന ക്രിസ്മസ് സീസണിൽ ദിവസേന പതിനായിരത്തോളം സഞ്ചാരികൾ ഇവിടം സന്ദർശിച്ചു മടങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com