കാലംതെറ്റി പെയ്ത മഴ, വൈദ്യുതി തടസ്സം; നെൽക്കർഷകൻ ദുരിതത്തിൽ
Mail This Article
അടിമാലി ∙ കാലം തെറ്റി പെയ്ത മഴയിൽ കൊരങ്ങാട്ടി ആദിവാസി സങ്കേതത്തിലെ പുളിയൻമാക്കൽ ജോണിന്റെ നെൽക്കൃഷി നാശത്തിൽ. 5 ഏക്കറോളം സ്ഥലത്താണ് ഇദ്ദേഹവും കുടുംബവും നെൽക്കൃഷി നടത്തിയിരുന്നത്. കഴിഞ്ഞ മാസം 8ന് കൊയ്ത്ത് ആരംഭിച്ചെങ്കിലും ഇടവിട്ടു മഴ പെയ്യുന്നതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കൊയ്തെടുത്ത കറ്റകൾ വൈദ്യുതിതടസ്സത്തെ തുടർന്നു യന്ത്രസഹായത്തോടെ മെതിക്കാൻ കഴിയുന്നില്ല. ഇതോടെ മനുഷ്യ പ്രയത്നം കൊണ്ടു മെതിച്ചെടുത്തെങ്കിലും നെല്ല് ഉണങ്ങാൻ കഴിയാതെ മുളയ്ക്കുന്ന സാഹചര്യമാണുള്ളത്.
ഇതോടൊപ്പം കൊയ്തെടുക്കാൻ പാകമായ മനുവർണ്ണ ഇനത്തിൽപെട്ട നെല്ലിന്റെ വിളവെടുപ്പ് നടക്കാതെ വന്നതോടെ ഇവ കൊഴിഞ്ഞ പാടത്തു വീഴുന്നതു നെൽക്കൃഷി വൻ നഷ്ടത്തിലേക്കു കൂപ്പുകുത്താൻ കാരണമാകുകയാണെന്നു ജോൺ പറഞ്ഞു. അപകടത്തെ തുടർന്നുണ്ടായ വൈകല്യത്തെ മനോധൈര്യത്താൽ അതിജീവിച്ചാണു ജോണും, പിജി ബിരുദധാരിയായ മകൻ ജോൺ ബൈനോയും കുടുംബാംഗങ്ങളും ചേർന്നു നെൽക്കൃഷി നടത്തിയത്.
ഭേദപ്പെട്ട വിളവ് ഉണ്ടായതോടെ ഏറെ പ്രതീക്ഷയിലായ കുടുംബത്തെയാണു കാലാവസ്ഥ ചതിച്ചത്. അടിമാലി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി ഉണ്ടായിരുന്ന പ്രദേശമാണു കൊരങ്ങാട്ടി ആദിവാസി സങ്കേതം. വിവിധങ്ങളായ കാരണങ്ങളാൽ കൃഷി ചുരുങ്ങി. ഇപ്പോൾ ജോണിന്റെ കുടുംബം മാത്രമാണ് ഇവിടെ നെൽക്കൃഷി നടത്തി വരുന്നത്.