ലോക്സഭാ തിരഞ്ഞെടുപ്പ് ബോധവൽക്കരണം: മൂന്നാറിൽ നിന്ന് ആനയിറങ്കൽ വരെ ഡബിൾഡക്കർ ബസ് സർവീസ്
Mail This Article
മൂന്നാർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടം, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങുകയും ടസ്കർ ഷീൽഡ് സൗഹൃദ ഫുട്ബോൾ മത്സരം നടത്തുകയും ചെയ്തു. പഴയ മൂന്നാറിലെ കണ്ണൻ ദേവൻ കായിക മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഷീബ ജോർജ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നാറിൽ നിന്നും ആനയിറങ്കൽ വരെയാണ് ബസ് സർവീസ് നടത്തുക. ദിവസേന മൂന്ന് സർവീസ് ഉണ്ടായിരിക്കും. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആരംഭിച്ച് സിഗ്നൽ പോയിന്റ്,ചൊക്രമുടി, ആനയിറങ്കൽ, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലൂടെ സർവീസ് നടത്തി തിരികെ ഡിപ്പോയിലെത്തും.
രാവിലെ 9 മുതൽ 11 വരെ, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ , വൈകുന്നേരം നാലു മണി മുതൽ 6 മണി വരെ എന്നിങ്ങനെയാണ് സർവീസുകൾ. ബസിന്റെ രണ്ട് നിലകളിൽ ഓരോന്നിലും 25 വീതം ആകെ 50 പേർക്ക് യാത്ര ചെയ്യാനാകും. സൗജന്യ നിരക്കിലാണ് യാത്രയെങ്കിലും പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. മൂന്നാറിലെ ഡിടിപിസി കൗണ്ടറിൽ നിന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി പാസ് ലഭിക്കും. ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് പാസ് നൽകിത്തുടങ്ങും. ബസിൽ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വരുന്ന ചൊവ്വാഴ്ച വരെ ബസ് സർവീസ് ഉണ്ടാകും.
സ്വീപിന്റെ ആഭിമുഖ്യത്തിൽ നടത്തിയടസ്കർ ഷീൽഡ് ഫുട്ബോൾ സൗഹൃദ മത്സരം മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ കിക്കോഫ് ചെയ്തു. കലക്ടർ ഷീബാ ജോർജ് , ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ് ,സബ് കലക്ടർമാരായ ഡോ.അരുൺ എസ്. നായർ, വി.എം.ജയകൃഷ്ണൻ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് മോഹൻ.സി.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.കണ്ണൻദേവൻ കമ്പനിയുടെ റിപ്പിൾ ടീമും ജില്ലാ പൊലീസ് ടീമും തമ്മിലായിരുന്നു മത്സരം. മത്സരം എതിരില്ലാത്ത ഒരു ഗോളിന് റിപ്പിൾ ടീം ജയിച്ചു.