റീത്ത മറക്കില്ല, ഈ നാടിന്റെ ‘കനിവ് ’; അതിഥിത്തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം
Mail This Article
കട്ടപ്പന∙ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ‘കനിവ് 108’ ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയായ റീത്ത (21) ആണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കാഞ്ചിയാറിലാണ് ഇവർ താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് റീത്തയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തമിഴ്‌നാട്ടിലെ തേനി മെഡിക്കൽ കോളജിലേക്ക് ഡോക്ടർ റഫർ ചെയുന്നത്.
റീത്തയുടെ ആരോഗ്യനില വഷളായതിനാൽ ഡോക്ടർ ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് അലൻ കെ തോമസ്, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ ബെനീറ്റ വി.ജെ എന്നിവർ സ്വകാര്യ ആശുപത്രിയിൽ എത്തി റീത്തയുമായി തേനിയിലേക്കു തിരിച്ചു.
ആംബുലൻസ് തമിഴ്‌നാട്ടിലെ കമ്പത്ത് എത്തുമ്പോഴേക്കും റീത്തയുടെ ആരോഗ്യനില വഷളായി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ ബെനീറ്റ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലൻസിൽ സജ്ജീകരണങ്ങൾ ഒരുക്കി. രാത്രി 10 മണിയോടെ ബെനീറ്റയുടെ പരിചരണത്തിൽ റീത്ത കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ബെനീറ്റ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. ഉടനെ ഇരുവരെയും ആംബുലൻസ് പൈലറ്റ് അലൻ കമ്പം ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.