കെഎസ്ഇബി ക്വാർട്ടേഴ്സുകളിൽ ‘അനധികൃത’ താമസക്കാർ; താൽക്കാലിക സൗകര്യം ഒഴിയാതെ ചിലർ
Mail This Article
ചെറുതോണി∙ പ്രളയകാലത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലികമായി താമസിക്കാനൊരുക്കിയ വാഴത്തോപ്പിലെ കെഎസ്ഇബി ക്വാർട്ടേഴ്സുകൾ, പ്രളയാനന്തരം വീടും സ്ഥലവും അനുവദിച്ച് കിട്ടിയിട്ടും പലരും അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി റിപ്പോർട്ട്. ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശത്തുമായി ഒട്ടേറെ ആളുകൾക്കാണ് പ്രളയകാലത്ത് കിടപ്പാടം നഷ്ടമായത്. ഇതേ തുടർന്ന് വാഴത്തോപ്പ് കെഎസ്ഇബി കോളനിയിൽ ഒഴിവായിക്കിടക്കുന്നതും കേടുപാടുകൾ സംഭവിച്ചതുമായ കെട്ടിടങ്ങൾ വാസയോഗ്യമാക്കിയും വൈദ്യുതി കണക്‌ഷൻ നൽകിയും ദുരിതബാധിതരെ പുനരധിവസിപ്പിക്കുകയായിരുന്നു.
ദുരിതബാധിതരിൽനിന്നു വാടക ഈടാക്കാതെ സൗജന്യമായാണ് വൈദ്യുതി ബോർഡ് ഇതിനു സന്നദ്ധമായത്. പ്രദേശത്തെ ഭരണകക്ഷി അനുകൂല സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു താമസ സൗകര്യം സജ്ജീകരിച്ചത്. എന്നാൽ ലൈഫ് പദ്ധതിയിലും പ്രളയാനന്തര പദ്ധതിയിലും ഉൾപ്പെടുത്തി സ്ഥലവും വീടും അനുവദിച്ച ശേഷവും ക്വാർട്ടേഴ്സുകൾ ഒഴിവാകാതെ പലരും കൈവശം വച്ചിരിക്കുകയാണ്. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കുടുംബമായി താമസിക്കാൻ വീടും സ്ഥലവും അന്വേഷിച്ച് വലയുന്ന സാഹചര്യത്തിലാണ് ഇത്തരം അനധികൃത ഇടപാടുകൾ നടക്കുന്നത്.